സ്റ്റേഷൻ ചുമതല ഇന്ന് മുതൽ എസ്.ഐമാർക്ക്, പൊലീസിനെ ജനകീയമാക്കാൻ 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതലയിൽ സമഗ്ര മാറ്റം. ഇനി മുതൽ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും പൂർണ്ണ ചുമതല സബ് ഇൻസ്പെക്ടർമാർക്കായിരിക്കും (എസ്.ഐ). പൊലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം. പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
അതേസമയം, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) തുടരും. മറ്റ് സ്റ്റേഷനുകളുടെ ഭരണം ഇന്നു മുതൽ എസ്.ഐമാർ ഏറ്റെടുക്കും.
കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും, സേനയുടെ മുഖച്ഛായ മാറ്റുന്ന കർമ്മ പദ്ധതിക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിഷ്കരണം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കസ്റ്റഡി മർദ്ദനങ്ങൾ, അനധികൃത തടങ്കലുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കി അന്വേഷണങ്ങൾ പൂർണ്ണമായും ശാസ്ത്രീയ രീതികളിലേക്ക് മാറ്റുക എന്നതാണ് പുതിയ പരിഷ്കാരത്തിൻ്റെ പ്രഥമ പരിഗണന. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പൊതുജനങ്ങളോട് കൂടുതൽ അനുഭാവപൂർവ്വം പെരുമാറുന്നതിനായി പ്രത്യേക പരിശീലനം നൽകും. കൂടാതെ, ഇരുപത് വർഷം പൂർത്തിയാക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കാലോചിതമായി ആധുനികവൽക്കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ (ഫീഡ്‌ബാക്ക്) ശേഖരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്വതന്ത്ര സംവിധാനം നിലവിൽ വരും. സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ എണ്ണവും എഫ്.ഐ.ആർ രജിസ്ട്രേഷനും സുതാര്യമാക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ (ഡി.ജി.പി) നേരിട്ടുള്ള നേതൃത്വത്തിൽ ഡിജിറ്റൽ നിരീക്ഷണവും ഏർപ്പെടുത്തും. നിയമപാലനം കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പമായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

