സ്വപ്നയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസ് -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസില് പിടിയിലായ സ്വപ്ന സുരേഷിനെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചത് കേരള പൊലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിൾ ലോക്ഡൗണുള്ള തിരുവനന്തപുരത്തുനിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്.
ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ സർക്കാറിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു.
യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര കാർഗോ ഉപയോഗിച്ച് 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും ശനിയാഴ്ച രാത്രിയാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. ഇരുവരെയും കസ്റ്റഡിയിലെടുത്ത വിവരം കസ്റ്റംസ് അധികൃതരെ എൻ.ഐ.എ അറിയിച്ചു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്ന സ്വപ്നപ്രഭ സുരേഷ്. സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്ന സന്ദീപ് നായർ തിരുവനന്തപുരം സ്വദേശിയാണ്. കേസിലെ മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്ത് കസ്റ്റംസിെൻറ കസ്റ്റഡിയിലാണ്. യു.എ.ഇ കോൺസുലേറ്റിലെ പ്രതിനിധിയുടെ പേരിൽ കുടുംബം അയച്ച പാർസൽ ഒരുക്കിയ യു.എ.ഇയിൽ കഴിയുന്ന കൊച്ചി സ്വദേശി ഫാസിൽ ഫരീദും കേസിൽ പ്രതിയാണ്.
കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റ് ചുമതലക്കാരെൻറ പേരിലെത്തിയ ബാഗേജിൽനിന്ന് 15 കോടി വില വരുന്ന 30 കിലോ സ്വർണം പിടികൂടിയത്. കേസിൽ നാല് പ്രതികൾക്കെതിരെ എൻ.ഐ.എ കഴിഞ്ഞ ദിവസം എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.