Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിച്ചോളൂ സർ, അരി...

അടിച്ചോളൂ സർ, അരി വീട്ടിലെത്തിക്കുമെങ്കിൽ

text_fields
bookmark_border
police-beat
cancel

കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അത് നടപ്പാക്കാനുള്ള പ്രയത്നത്തിലാണ് കേരള പൊലീസും. ലോ ക്ഡൗൺ നടപ്പാക്കുന്നതിനായി പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ വിമർശനങ്ങൾ ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോകുന്നവരെ പോലും പൊലീസ് മർദിക്കുന്നുവെന്നാണ് പരാതി. അത്തരമൊരു അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ ഉമ്മർ മലയിൽ. വീടിനടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ പൊലീസ് മർദനമേറ്റതിനെ കുറിച്ചാണ് അദ്ദേഹത്തിെൻറ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം

കാലത്ത് പത്ത് മണിയോടെ ആഹാര സാധനങ്ങൾ വാങ്ങാൻ വേണ്ടി, സ്ഥിരം പോകാറുള്ള പലചരക്ക് കടയിലെത്തിയപ്പോൾ ഷട്ടറും താഴ്തി പുള്ളി വീട്ടിലിരിപ്പ്.
"സ്റ്റോക്ക് തീർന്നിരിക്കുന്നു"
എന്ന ബോർഡും...

(ഓർക്കണം ഞങ്ങൾ മേലെപൊട്ടച്ചിറ നിവാസികൾ ഉപ്പുമുതൽ കർപ്പൂരം വരെ വാങ്ങാൻ ആശ്രയിക്കുന്ന ഒരേ ഒരു പല വ്യജ്ഞനകടയാണ്, അടഞ്ഞു കിടക്കുന്നത്, അവശ്യവസ്തുക്കൾക്ക് ഒരു മുടക്കവും വരില്ലെന്ന്, കേന്ദ്രസർക്കാരും കേരള സർക്കാരും നാഴിക്കു നാൽപ്പത് വട്ടം പറയുമ്പോളും)

ബൈക്ക് എടുത്ത് ഉടനെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള (വല്ലപ്പുഴ) അങ്ങാടിയിലേക്ക് പോയി.
അത്യാവശ്യ വിഭാഗത്തിൽ പെട്ട ഭൂരിഭാഗം കടകൾ പോലും അടഞ്ഞ് കിടപ്പാണവിടെ.., കാരണം ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യം തന്നെ.

മോശം പറയാനില്ലാത്തവണ്ണം, അടിപിടിക്ക് പേരുകേട്ട നാടായതു കൊണ്ടായിരിക്കാം ലോക് ഡൗൺപ്രഖ്യാപിച്ച അന്ന് തൊട്ടെ
വല്ലപ്പുഴയിൽ സ്ഥിരം പോലീസ് പാറാവുമുണ്ട്.

എന്നിരുന്നാലും ആഹാര സാധനങ്ങൾ അനിവാര്യ ഘടകമല്ലേ, അത് വാങ്ങാൻ എന്ത് വിലക്ക്..? കൂടെ സർക്കാറിന്റെ ഉറപ്പും.. അരി കിട്ടിയാൽ കഞ്ഞി വെള്ളമെങ്കിലും കുടിച്ച് വയറ് നിറക്കാലോ..?

ഇത്തരം ക്ഷാമം മുന്നിൽ കണ്ട് അയൽവാസികളിൽ ഭൂരിഭാഗവും ഭക്ഷണ സാധനങ്ങൾ മുൻകൂട്ടി വാങ്ങി വെച്ചപ്പോൾ, സർക്കാറിന്റെ വാക്കും വിശ്വസിച്ച് നിഷ്ക്രിയനായിരുന്ന ഞാനെത്ര വിഢി..?

ആലോചിച്ച് നടക്കുന്നതിനടയിൽ ആണ് അടഞ്ഞ് കിടക്കുന്ന, ഒരു കടയിൽ നിന്നും ആളനക്കം കണ്ടത്. എന്നെ ശ്രദ്ധയിൽ പെട്ടതും പരിചയക്കാരനായ കട ഉടമ എനിക്കും വാതിൽ തുറന്നു തന്നു.
(എന്നെ പോലെ നാലഞ്ച് പേർ വേറെയുമുണ്ടവിടെ )"മൻസൂറെ ഒരു പത്ത് കിലോ അരി "" അയ്യോ അരി പാടെ കഴിഞ്ഞല്ലോ ഉമ്മറാക്കാ" "ന്നാ അഞ്ചുകിലോ പഞ്ചാര താ""ഇല്ല ട്ടോ ഏറി വന്നാ രണ്ട് കിലോ "

കിട്ടിയതാവട്ടെ എന്നും ധരിച്ച്, മൻസൂർ തന്ന സാധനങ്ങൾ സഞ്ചിയിൽ ഒതുക്കുന്നതിനിടയിലാണ്, പുറത്ത് അതു വഴി ആവശ്യത്തിനും അനാവശ്യത്തിനും വരുന്നവരെ, ഒരു പോലെ ഓടിപ്പിച്ചടിക്കുന്ന പോലീസ്...കൂട്ടത്തിൽ ഒരു സാർ കടക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന എന്റെ ബൈക്കിന്റെ ചാവിയും എടുത്ത് പോക്കറ്റിലിട്ട് നടന്നു പോകുന്നത് കണ്ടു. അത്യാവശ്യ സാധനങ്ങൾ മേടിക്കാൻ വന്നതല്ലേ സാധനങ്ങളും കൈയിലുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ചാവി ആവശ്യപ്പെട്ട് ഞാൻ പോലീസുകാരുടെ അടുത്തേക്ക് ചെന്നത്...

"സാർ എന്റെ ബൈക്കിന്റെ ചാവി.കണ്ടില്ലേ ഞാൻ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വന്നതാണ് " "എന്നിട്ട് ചാവി വണ്ടിയിലാണോടാ വെക്കുക. ന്നാ പോ" ചാവി വാങ്ങി പിന്തിരിഞ്ഞതും പുറത്തേറ്റ പ്രഹരം...
വിശ്വാസിക്കാനായില്ല. വേദനയെക്കാളേറെ പരിചയമുള്ള പലരും അതു നോക്കി കാണുന്നുണ്ട് എന്ന സങ്കടം.

മുതുകിൽ ആ അടിപ്പാടിന്റെ വേദന ഒരു നീറ്റലായി ഇതെഴുതുമ്പോളും അവശേഷിക്കുന്നുണ്ട്. ഇനി വീട്ടിലെത്തിയിട്ടു വേണം മുറിപ്പാടെത്ര മാത്രമുണ്ടെന്ന് ഷർട്ടഴിച്ചു നോക്കാൻ....നിയമ വ്യവസ്ഥിതിയെ പൂർണ്ണമായും അനുകൂലിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഇരു സർക്കാറുകളോടും ഒരു അപേക്ഷയുണ്ട്.അത്യാവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള മാർഗ്ഗങ്ങൾ കൂടി ബന്ധപ്പെട്ടവർ ഉടനെ കണ്ടെത്തുക. അല്ലെങ്കിൽ എന്നെ പോലത്തെ പല നിരപരാധികളും ഇനിയും ഇതുപോലെ അടി വാങ്ങേണ്ടി വരും. മുഴുവൻ പോലീസുകാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂക്ഷമത പുലർത്താൻ നൂറ് ശതമാനവും അവർക്കും കഴിഞ്ഞെന്ന് വരില്ല.

അനാവശ്യമായി റോഡിലിറങ്ങി, സർക്കാർ നിർദ്ദേശങ്ങളെ അവഗണിക്കുന്നവരാണ് ഒരു പരിധിവരെ നിയമ പാലകരെ
ഇങ്ങിനെ പ്രകോപിതരാക്കുന്നത്. അത് കൊണ്ട് എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.

ലോക് ഡൗണിന്റെ പേരിൽ തെരുവിൽ കണ്ടവരെയൊക്കെ തല്ലിച്ചതക്കുന്ന പോലീസുകാരും ഓർക്കുക. നിയമം അനുശാസിച്ച വിധം വീട്ടിലിരിക്കുന്നവരുടെ വിശപ്പടക്കാൻ വേണ്ടി ആഹാരസാധനങ്ങൾ വാങ്ങാൻ വരുന്ന രക്ഷിതാക്കളിലും ചിലർ ആൾകൂട്ടത്തിലുണ്ടാകുമെന്ന്.

അവർക്കുള്ള ജീവനോപാധികൾ വീട്ടിൽ നേരിട്ടെത്തിച്ച് കൊടുക്കാൻ സർക്കാർ സംവിധാനം കാണാത്തിടത്തോളം കാലം നാളെയും ഒരു പാട് ഉമ്മർ മലയിലുമാർ, തങ്ങളുടെയും ഉത്തരവാദിത്തപ്പെട്ടവരുടെയും വയറ്റിലെ തീയണക്കാൻ വേണ്ടി സഞ്ചിയും തൂക്കി അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ മുമ്പിൽ ചെന്ന് നിന്നെന്ന് വരും. ദയവ് ചെയ്ത് വെറുതെ വിടുക.

ഇനി എന്റെ പ്രിയപ്പെട്ട വായനക്കാരോടും കൂട്ടുകാരോടും. ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ്, നമ്മിൽ രോഗം പടരാതിരിക്കാൻ നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അത് കൊണ്ട് ആരോഗ്യ പാലകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.ഒത്തൊരുമിച്ച് അതിജീവിക്കാം നമുക്കും ഈ മഹാവിപത്തിനെ.
ജയ് ഹിന്ദ്..

ഉമ്മർ മലയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslockdown
News Summary - Kerala police beating in lock down-Kerala news
Next Story