ഇത് മലയാളിയുടെ പുനരർപ്പണദിനം- മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsകേരള പിറവിക്കുശേഷം വന്ന ആദ്യ സർക്കാർ കേരളത്തിെൻറ ഭാവി ഭാഗധേയം നിർണയിക്കുംവിധത്തിൽ സാമൂഹിക ബന്ധങ്ങളെ അഴിച്ചുപണിയുന്ന അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്. ഭൂപരിഷ്കരണമടക്കം വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ഇ.എം.എസിെൻറ നേതൃത്വത്തിലെ സർക്കാർ മുൻകൈയെടുത്തു. വിദ്യാഭ്യാസം സാർവത്രികമാക്കാൻ നടത്തിയ ഇടപെടൽ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
2021 ൽ അധികാരത്തുടർച്ച നേടിയെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ടു സവിശേഷ മുൻകൈകൾ ഈ കേരളപ്പിറവി ദിനത്തിൽ നടത്തുന്നുണ്ട്. ആദ്യത്തേത്, വിദ്യാലയങ്ങൾ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കുന്ന പ്രവർത്തനമാണ്. രണ്ടാമത്തേത്, കെ.എ.എസ് നടപ്പാക്കി കേരളത്തിലെ പൊതുസേവന മേഖലയെ ആകെ നവീകരിക്കലും. ഇന്ന് കെ.എ.എസിെൻറ ആദ്യത്തെ ബാച്ചിനു നിയമന ശിപാർശ നൽകുകയാണ്. സർക്കാർ സർവിസിലേക്ക് ഉയർന്ന യോഗ്യതയും മിടുക്കും ഉള്ളവരെ ആകർഷിച്ച് സർവിസിെൻറ കാര്യക്ഷമത വർധിപ്പിക്കാനാണു നാം ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പൊതുസേവനങ്ങൾ ജനങ്ങളുടെ വീടുകളിലേക്കും കരങ്ങളിലേക്കും എത്തിക്കുന്ന സംവിധാനത്തിനും നാം തുടക്കമിട്ടിട്ടുണ്ട്.
ഇതിനൊപ്പം വികസന-ക്ഷേമപ്രവർത്തനങ്ങളും അവിരാമം തുടരുകയാണ് ഈ സർക്കാർ. കേരളത്തിെൻറ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ഇടപെടലുകളാണ് ഇക്കാലയളവിൽ നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാകട്ടെ 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകളടങ്ങിയ അപേക്ഷകൾ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം കോംപൊസിറ്റ് ലൈസൻസ് ലഭ്യമാക്കാൻ വേണ്ട നിയമഭേദഗതി നടത്തിയിട്ടുമുണ്ട്.
ഈ സർക്കാർ അധികാരമേറ്റശേഷം 3,220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് ധാരണയായിട്ടുള്ളത്. 4,299 പുതിയ എം.എസ്.എം.ഇ യൂനിറ്റുകളാണ് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. 17,448 തൊഴിലവസരങ്ങളും ഈ മേഖലയിൽ പുതുതായി സൃഷ്ടിക്കപ്പെട്ടു.
20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനും അവ കരസ്ഥമാക്കാൻ കഴിയുന്ന ശേഷിവികസനം നമ്മുടെ യുവജനങ്ങൾക്ക് ഉറപ്പുവരുത്താനുമുള്ള പദ്ധതി കെ-ഡിസ്കിലൂടെ ആവിഷ്കരിക്കുന്നതിെൻറ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
ബദൽ നയങ്ങൾ നടപ്പാക്കിയാണ്, കേരളം വിവിധ വികസന സൂചികകളിൽ ആഗോള നിലവാരത്തിലേക്ക് ഉയർന്നത്. സാമൂഹിക സുരക്ഷാ പെൻഷനുകളെ പൗരാവകാശം എന്ന നിലയിൽ ഉൗട്ടിയുറപ്പിച്ചിരിക്കുകയാണ് സർക്കാർ. ജനക്ഷേമം മുൻനിർത്തിയുള്ള ഈ ബദൽ വികസന കാഴ്ചപ്പാട് ലൈഫ്, ആർദ്രം എന്നീ മിഷനുകളുടെ പ്രവർത്തനത്തിലും ദുരിതാശ്വാസനിധിയിലൂടെ നൽകുന്ന സഹായങ്ങളിലും വ്യക്തമാണ്.
അഞ്ചു വർഷം കൊണ്ട് 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണു നാം ലക്ഷ്യമിടുന്നത്. കെ-റെയിൽ പോലെ ഭാവിക്കുതകുന്ന ഗതാഗത സൗകര്യങ്ങൾ കൂടി ഉറപ്പുവരുത്തി കേരളത്തെ വികസിത രാജ്യങ്ങൾക്കു സമാനമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
നവകേരളം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും ദുരന്തങ്ങൾക്കോ ദുഷ്പ്രചാരണങ്ങൾക്കോ തകർക്കാൻ കഴിയാത്തതുമായ ഒരു ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കൽപമാണ്. അതിെൻറ കേന്ദ്രത്തിലുള്ളത് ഓരോ കേരളീയനുമാണ്. കേരളത്തെ ലോകത്തിെൻറ മുന്നിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലടിസ്ഥാനപ്പെട്ട സമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കു പൂർണപിന്തുണയേകും എന്ന പ്രതിജ്ഞയെടുത്ത്, നമുക്കീ കേരളപ്പിറവി ദിനം അർഥവത്താക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.