മഹാരാഷ്ട്രയിൽ മലയാളി വയോധികനെ മോഷ്ടാക്കൾ മർദിച്ച് കൊലപ്പെടുത്തി; പതിനേഴുകാരനടക്കം മൂന്ന് പേർ പിടിയിൽ
text_fieldsസോളാപ്പൂർ: മഹാരാഷ്ട്രയിൽ മലയാളിയായ വയോധികനെ മോഷ്ടാക്കളുടെ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് .വി(62) ആണ് സോളാപ്പൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ വെച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ സത്താരയിലുള്ള കമ്പനിയിൽ കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്നു. പ്രൊവിഡന്റ് ഫണ്ടുമായി (PF) ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കായി സത്താരയിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹം സോളാപ്പൂരിൽ എത്തിയത്. പുലർച്ചെ രണ്ടരയോടെ ബസ് സ്റ്റാൻഡിലിറങ്ങി ശുചിമുറിയിലേക്ക് നടന്ന കൃഷ്ണപ്രസാദിനെ പ്രതികൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പണം കവരാനുള്ള ശ്രമം കൃഷ്ണപ്രസാദ് പ്രതിരോധിച്ചതോടെ പ്രതികൾ മാരകമായി മർദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.
രാത്രികാലങ്ങളിൽ എത്തുന്ന ദീർഘദൂര യാത്രക്കാരെ ഒളിഞ്ഞിരുന്ന് ആക്രമിച്ച് കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സോളാപ്പൂർ പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സോളാപ്പൂർ സ്വദേശികളായ കുനാൽ കാംബ്ലെ (21), അമൻ സുധാകർ (21) എന്നിവരും പതിനേഴുകാരനായ മറ്റൊരു പ്രതിയുമാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം മുൻപും നിരവധി കവർച്ചാ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ക്രിമിനലുകളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

