ഡ്രൈവിങ് ടെസ്റ്റ് വൈകൽ: പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്; ദിവസേന 50 സ്ലോട്ടുകൾ, ആഴ്ചയിൽ അഞ്ചുദിവസം പരീക്ഷ
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ വൈകുന്നതിനെതിരെയുള്ള പരാതികൾ ശക്തമായതോടെ താൽക്കാലിക പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. കൂടാതെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. ലേണേഴ്സ് പരീക്ഷകൾക്ക് ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്നും എം.വി.ഡി അറിയിച്ചു.
പുതിയ ക്രമീകരണപ്രകാരം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനകവും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനകവും ലഭ്യമാക്കും. ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ കാലതാമസം പരിഹരിക്കാനുള്ള താൽക്കാലിക നടപടികളാണിതെന്നും ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയതായും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായുള്ള ‘സാരഥി’ പോർട്ടൽ പണിമുടക്കിയിരുന്നു. സാങ്കേതിക തകരാർ കാരണം നിരവധി ഉദ്യോഗാർഥികളാണ് ദുരിതത്തിലായത്. ഇതുമൂലം സംസ്ഥാനത്തുടനീളം നടത്താനിരുന്ന ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു.
തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലടക്കം ലേണേഴ്സ് ടെസ്റ്റ് എഴുതാനെത്തിയ നിരവധി പേരാണ് ഇതുമൂലം മടങ്ങിയത്.
സാരഥി സോഫ്റ്റ്‌വെയർ താളം തെറ്റിയതും നിരവധിപേരെ വലക്കുകയുണ്ടായി. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ 'വാഹൻ' സോഫ്റ്റ്‌വെയർ ആവശ്യപ്പെടുന്നത് ഡ്രൈവിങ് ലൈസൻസ് വിവരങ്ങളാണ്. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്‌വെയർ നിയന്ത്രണം തെറ്റിയ അവസ്ഥയിലാണ്. ‘വാഹൻ’ അപേക്ഷ എങ്ങനെ 'സാരഥി'യിൽ എത്തുന്നു എന്നത് സംബന്ധിച്ച് അധികൃതർക്കും ധാരണയില്ല. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചും നടപടികളെക്കുറിച്ചും ഓഫിസുകളിലും ആശയക്കുഴപ്പമുണ്ട്.
ഓഫിസുകളിൽ എത്തേണ്ടതില്ലാത്ത ആധാർ വഴിയുള്ള അപേക്ഷകളിൽ സുരക്ഷയ്ക്കായി ഇ-സൈൻ സംവിധാനം വന്നെങ്കിലും അപൂർണമായ വിവരമാണ് ഓഫിസുകളിലെ സോഫ്റ്റ്‌വെയറിൽ ലഭിക്കുന്നത്. ഇതിനാൽ, ആധാർ അപേക്ഷകൾ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ്. വാഹനം വിൽക്കുന്നയാളും വാങ്ങുന്നയാളും ഒരുമിച്ചുണ്ടെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ പൂർത്തീകരിക്കാൻ കഴിയൂ.
വായ്പക്കുടിശ്ശിക ഒഴിവാക്കി ഉടമസ്ഥാവകാശം കൈമാറാൻ മുമ്പ് ഒറ്റ അപേക്ഷ മതിയായിരുന്നു. വെവ്വേറെയാക്കിയതോടെ കൂടുതൽ സങ്കീർണമായി. ആദ്യ അപേക്ഷയിൽ തീരുമാനമാകാൻ ഒരാഴ്ച വേണ്ടിവരും. വായ്പയിൽ വാഹനം വാങ്ങുന്നവർ പല ഓഫിസുകളിലായി മൂന്ന് അപേക്ഷ നൽകേണ്ടിവരും. ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം 'വാഹൻ' സോഫ്റ്റ്‌വെയറിൽ എത്തിയിരുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ വന്നപ്പോൾ ഈ വിവരം വീണ്ടും ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

