പ്രവാസികളുടെ മടക്കക്കുടിയേറ്റത്തിനും തൊഴിലവസരങ്ങൾക്കും കേരളം ഹൈടെക് വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം -ഉപരാഷ്ട്രപതി
text_fieldsരാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സിൽവർ ജൂബിലി ആഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ തുടങ്ങിയവർ സമീപം
കൊച്ചി: തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസികളുടെ മടക്കക്കുടിയേറ്റം സാധ്യമാക്കാനും കേരളം ഹൈടെക് വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സിൽവർ ജൂബിലി ആഘോഷവും കോൺഫ്ലുവൻസ് 3.0 വ്യവസായ-അക്കാദമിക് ഉച്ചകോടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദധാരികളെ മാത്രം സൃഷ്ടിച്ചാൽ പോരാ. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണം വിദ്യാഭ്യാസ മേഖല പ്രവർത്തിക്കാൻ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും ഗവേഷണ രംഗവുമെല്ലാം മികച്ച രീതിയിൽ സ്ഥാപിക്കപ്പെട്ടതാണ്. സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വപരവും ധാർമികവുമായ ഉപയോഗം നടപ്പാക്കണം. രാജ്യത്തുടനീളം വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ മുന്നേറ്റം ശ്രദ്ധേയമാണെന്നും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് വിദ്യാർഥികളോട് തനിക്ക് പറയാനുള്ളതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസ പാഠ്യപദ്ധതി കാലാനുസൃതമായി പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിൽ വ്യക്തമാക്കി. സ്വന്തം മാതൃസ്ഥാപനമായ രാജഗിരിയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രശാന്ത് പാലക്കാപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ. ജെയ്സൺ പോൾ മുളരിക്കൽ, മാനേജർ പൗലോസ് കിടങ്ങൻ, ഫ്ലിന്റേഴ്‌സ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കോളിൻ സ്റ്റെർലിൻ, എം.എൽ.എമാരായ ഉമ തോമസ്, ചാണ്ടി ഉമ്മൻ, മുൻ മന്ത്രി കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

