‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം കേരളവും’-വിദ്യാർഥികളെ വേട്ടയാടുന്ന കാര്യത്തിൽ പ്രത്യേക ഉത്സാഹമെന്ന് പിണറായി; ഖാർഗെക്ക് കത്തയച്ചു
text_fieldsപിണറായി വിജയൻ, മല്ലികാർജുൻ ഖാർഗെ
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചു. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെ വേട്ടയാടിയതിന് സുപ്രീംകോടതി നോട്ടീസയച്ച എട്ടു സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നീ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്. ബി.ജെ.പി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് കേന്ദ്രസർക്കാറിനെതിരെ നിലകൊണ്ട വിദ്യാർഥികളെ വേട്ടയാടുന്ന കാര്യത്തിൽ കേരളത്തിലെ യു.ഡി.എഫ് സർക്കാർ കാട്ടിയത്.
വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് എടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകിയിരുന്നു. കേസ് പിൻവലിക്കുമോ എന്നതിൽ നയപരമായ തീരുമാനം കൈകൊള്ളേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷെ, ഇത്തരമൊരു പൊതു പ്രാധാന്യമുള്ള വിഷയത്തിൻമേൽ തങ്ങളുടെ നിലപാട് എന്താണെന്ന് പറയാതെ പ്രതിപക്ഷ നേതാവിന്റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണമാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്.
കേരളത്തിലെ യു.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച അധാർമിക നിലപാട് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താനായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്കും ഞാൻ കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു.
രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വം ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണക്കുകയും എന്നാൽ, അതേ സമരത്തെ പിന്തുണച്ച് പ്രതിഷേധിച്ചവരെ കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന സർക്കാർ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

