സുരക്ഷയിൽ ആശങ്ക; തടവുകാരുടെ പരിധി പിന്നിട്ട് 30 ജയിലുകൾ
text_fieldsകൊച്ചി: ജീവനക്കാരുടെ ക്ഷാമം നിലനിൽക്കെ സംസ്ഥാനത്തെ ജയിലുകൾ തടവുകാർ നിറഞ്ഞ് സുരക്ഷ ഭീഷണിയിൽ. 30 ജയിലുകളാണ് തടവുകാരുടെ എണ്ണത്തിൽ പരിധി പിന്നിട്ടത്. കേരളത്തിൽ ആകെയുള്ള 55 ജയിലുകളിലായി 7,485 തടവുകാരാണുള്ളത്. ജയിൽ ചട്ടപ്രകാരം 1:6 എന്നതാണ് ജീവനക്കാരുടെയും തടവുകാരുടെയും അനുപാതം. പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല.
കോഴിക്കോട്, പാലക്കാട് ജില്ല ജയിലുകളിൽ അനുവദനീയമായതിെൻറ മൂന്ന് മടങ്ങിേലറെയാണ് തടവുകാർ. നിരവധിയിടങ്ങളിൽ ഇരട്ടിയിലധികം ആളുകളുമുണ്ട്. തടവുകാർക്കിടയിലെ മൊബൈൽ ഉപയോഗം, ലഹരി - മാരകായുധ സാന്നിധ്യം, തടവിൽ കിടന്നുകൊണ്ട് ക്വട്ടേഷൻ നേതൃത്വം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സുരക്ഷ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ജീവനക്കാരുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അസി. പ്രിസൺ ഓഫിസർ തസ്തികയിൽ മാത്രം 327 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ട് നടപടികളായിട്ടില്ല. നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാനും ബാക്കിയുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ജില്ല സൈനിക ക്ഷേമ ബോർഡ് എന്നിവ മുഖേന 174 അസി. പ്രിസൺ ഓഫിസർമാരെ താൽക്കാലികമായി നിയമിച്ചതാണ് ആകെയുണ്ടായ നടപടി. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന മുറക്ക് ഒഴിവുകൾ നികത്തപ്പെടുമെന്നാണ് സർക്കാർ ഭാഷ്യം. ഇതിന് എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.