പാകിസ്താനിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കേരളം പുറത്താക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ; ‘പ്രീണന രാഷ്ട്രീയമുള്ള ഇടത് -വലത് മുന്നണികളാണ് വർഗീയ പാർട്ടികൾ’
text_fieldsകോട്ടയം: പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ മറ്റ് സംസ്ഥാനങ്ങൾ പുറത്താക്കുന്നുണ്ടെന്നും എന്നാൽ, കേരളത്തിൽ മാത്രം പുറത്താക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി ഹിന്ദുക്കളുടെ പാർട്ടിയെന്നും വർഗീയപാർട്ടിയെന്നുമാണ് കോൺഗ്രസും സി.പി.എമ്മും പറയുന്നത്. പ്രീണനരാഷ്ട്രീയം കൊണ്ടു നടക്കുന്ന ഇടതുവലതു മുന്നണികളാണ് വർഗീയപാർട്ടികളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്‍റെ ദൗത്യമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ വന്നത് നേതാവാകാനല്ലെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചേ മടങ്ങൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലിരുന്ന് പ്രധാനമന്ത്രി വികസിത ഇന്ത്യ സൃഷ്ടിക്കുമ്പോൾ എന്തുകൊണ്ട് വികസിത കേരളം സൃഷ്ടിച്ചുകൂടാ? കോൺഗ്രസിനും എൽ.ഡി.എഫിനും കിട്ടിയതു പോലെ ബി.ജെ.പിക്കും അവസരം കിട്ടിയാൽ അധ്വാനിച്ച് മാറ്റം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

