ഉരുകിയൊലിച്ച് കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിൽ പൊറുതിമുട്ടി ജനം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയർന്ന താപനില 40°C വരെയും കൊല്ലം 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് മുതൽ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിലാണ് വേനൽ മഴക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴക്ക് സാധ്യത. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കണമെന്നും വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളിൽ സുരക്ഷിത കെട്ടിടത്തിലേക്ക് മാറുക, തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകട സാധ്യത വർധിപ്പിക്കും വാതിലിനും ജനലിനും സമീപം നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക, ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. വാഹനത്തിന് അകത്താണ് ഇരിക്കുന്നതെങ്കിൽ അവിടെ തന്നെ തുടരുക, സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

