കേരളം മയക്കുമരുന്നിന് എതിരായ യുദ്ധത്തിൽ -മന്ത്രി എം.ബി. രാജേഷ്
text_fieldsഎം.ബി.രാജേഷ്
തൃശൂർ: കേരളം മയക്കുമരുന്നിനെതിരെ യുദ്ധത്തിലാണെന്നും എക്സൈസും പൊലീസും സമൂഹമാകെയും ഇതിന്റെ ഭാഗമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തൃശൂർ പൂത്തോളിലെ കേരള എക്സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 84 ഇൻസ്പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫിസർമാരുടെയും 14 വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെയും പാസിങ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ എക്സൈസിന് കഴിഞ്ഞ കാലമാണിത്. അതിനാലാണ് വൻതോതിൽ മയക്കുമരുന്നുവേട്ട നടക്കുന്നത്. ജനങ്ങൾ നേരിട്ട് വിശ്വാസത്തോടെ എക്സൈസിന് വിവരങ്ങൾ കൈമാറുന്നു. വിവരം കൈമാറിയാൽ തങ്ങൾക്ക് അപകടം വരില്ലെന്നും ഉടൻ നടപടിയുണ്ടാകുമെന്നും അവർക്ക് ഉറപ്പുണ്ട്.
അക്കാദമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എക്സൈസ് ഇൻസ്പെക്ടർമാരും വനിതകളും പരിശീലനം പൂർത്തിയാക്കിയിറങ്ങുന്നത് ഇത്തവണയാണ്. എക്സൈസ് സേന വലിയ വെല്ലുവിളി നേരിടുന്ന കാലത്താണ് ഇവർ ഇറങ്ങുന്നതെന്നും അതിനൊത്ത് ഉയർന്നുപ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
സേനക്ക് കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്സൈസ് കമീഷണർ എ.ഡി.ജി.പി മഹിപാൽ യാദവിനെ മന്ത്രി അഭിനന്ദിച്ചു. പരിശീലനകാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് മന്ത്രി പുരസ്കാരം നൽകി. കമീഷണർ മഹിപാൽ യാദവ്, അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.