പഹൽഗാം ഭീകരാക്രമണത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട് കേരള ഹൈക്കോടതി ജഡ്ജിമാരും എം.എൽ.എമാരും
text_fieldsപഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം സുരക്ഷ വർധിപ്പിച്ചപ്പോൾ
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട് കേരള ഹൈക്കോടതി ജഡ്ജിമാരും എം.എൽ.എമാരും. ജമ്മു കശ്മീരിൽ ഉണ്ടായിരുന്ന സംഘം ആക്രമണ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത്കുമാർ, ജി.ഗിരീഷ് എം.എൽ.എമാരായ എം.മുകേഷ്, കെ.പി.എ മജീദ്, ടി.സിദ്ദിഖ്, കെ.അൻസലൻ എന്നിവരായിരുന്നു ആക്രമണ സമയത്ത് ശ്രീനഗറിൽ ഉണ്ടായിരുന്നത്. കശ്മീർ നിയമസഭാ കമ്മിറ്റി യോഗത്തിനായാണ് എം.എൽ.എമാർ കാശ്മീരിലെത്തിയതെന്ന് ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കണ്ടെതായും സ്ഥിതി ഗതികൾ വിലയിരുത്തിയതായും എം.എൽ.എ മുകേഷ് മാധ്യമങ്ങളെ അറിയിച്ചു
ഭീകരാക്രമണത്തിൽ മലയാളി എൻ. രാമചന്ദ്രന്‍റെ ജീവൻ നഷ്ടട്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം കേരള സർക്കാർ നോർക്ക (നോൺ-റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ്) ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.
കശ്മീരിൽ കുടുങ്ങിക്കിടക്കുന്നവരോ കുടുംബങ്ങളോ വിവരങ്ങൾ അറിയുന്നതിനായി 18004253939, 00918802012345 എന്ന ടോൾ ഫ്രീ നമ്പറുകളിലൂടെ നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. ഹെൽപ്പ് ഡെസ്‌ക് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നു.
ഈ മേഖലയിൽ അകപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ മുഖ്യമന്ത്രി ന്യൂഡൽഹിയിലെ കേരള ഹൗസിനോട് നിർദേശിച്ചിട്ടുണ്ട്. തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

