കൊച്ചി: ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം. പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടിലാണ് നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടൽ രേഖപ്പെടുത്തിയാണ് ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദേശം നൽകി. സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങിയ മേഖലകൾ...
കൊച്ചി: ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം. പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടിലാണ് നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടൽ രേഖപ്പെടുത്തിയാണ് ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദേശം നൽകി.
സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ പൊലീസ് രൂപം നൽകിയതാണ് പണ്യം പൂങ്കാവനം പദ്ധതി. എന്നാൽ, പദ്ധതിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടക്കുന്നുവെന്ന ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് കോടതി സ്വമേധയ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ 2023ൽ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോടതി ഇടപെടലുണ്ടായതോടെ പദ്ധതി പ്രവർത്തനം നിർത്തിയിരുന്നു. എ.ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചത്.
പുണ്യം പൂങ്കാവനം പദ്ധതിക്ക് ശബരിമലയുമായി ബന്ധമില്ലെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. നിലവിൽ ‘പവിത്രം ശബരിമല’ എന്ന പേരിൽ ദേവസ്വം ബോർഡാണ് ശബരിമല വൃത്തിയാക്കൽ ജോലികൾ ചെയ്യുന്നത്.