വെള്ളമിറങ്ങുന്നു; വിവാദം പൊങ്ങുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടും ദുരന്തനിവാരണ അതോറിറ്റിയും റവന്യൂ വകുപ്പും യുദ്ധസമാന സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് വിമർശനം. മിന്നല്‍ പ്രളയമുണ്ടായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിൽ മുങ്ങിയിട്ടും ഈ ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പിന് അനുസരിച്ച മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിലേക്ക് നീങ്ങുന്ന ജില്ലകളില്‍ കനത്ത മുന്നറിയിപ്പും അടിയന്തര യോഗങ്ങളും റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്ക്കാറുണ്ടായിരുന്നു.
ഓറഞ്ച് അലര്‍ട്ട് ഏതു സമയവും റെഡ് അലര്‍ട്ടിന് വഴിമാറാമെന്നും ഇത് അതിതീവ്ര മഴക്കും ഉരുള്പൊട്ടലിനുവരെ കാരണമാകാമെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കം നടത്തുക. അതിന്റെ അടിസ്ഥാനത്തിൽ കലക്ടർ മുതല്‍ വില്ലേജ് ഓഫിസര്‍മാർ വരെയുള്ള ഉദ്യോഗസ്ഥര്‍ കര്‍മനിരതരാകും. ഒഴിപ്പിക്കേണ്ടവരെ നിശ്ചിത സ്ഥലങ്ങളിലേക്കുമാറ്റും. അപകടമേഖലകളിൽ പ്രത്യേകം മുന്നറിയിപ്പുകളും നൽകും.
സെക്രട്ടേറിയറ്റില്‍ റവന്യൂ മന്ത്രിയുടെ ഓഫിസിന്റെ നേതൃത്വത്തിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറക്കും.
വകുപ്പുകളെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായവും തേടും. ചീഫ് സെക്രട്ടറി വകുപ്പുതല ഏകോപനത്തിന് നേതൃത്വം നല്‍കും. ഇവിടെ നിന്നുള്ള നിര്‍ദേശങ്ങളാണ് ജില്ലകളിലേക്ക് പോകുന്നത്.
ജില്ലകളില്‍ കലക്ടറുടെ ഏകോപനത്തില്‍ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ ക്രമീകരണം ഒരുക്കുക. എന്നാല്‍, ഇത്തവണ ഏകോപനം പൂര്‍ണമായി പാളിയതായാണ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

