ലോട്ടറിയിൽ ബംപറടിച്ച് സർക്കാർ; അഞ്ചു വർഷത്തെ മിച്ചം 5,658 കോടി രൂപ
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിന്‍റെ വരുമാനത്തിലെ നിർണായക ഘടകങ്ങളിലൊന്നായ ഭാഗ്യക്കുറി വകുപ്പിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രവർത്തന മിച്ചമായി ലഭിച്ചത് 5,658.05 കോടി രൂപ. 2021-22 മുതൽ 2025-26 വരെയുള്ള കണക്കാണിത്.
ഇക്കാലയളവിൽ നിർധന രോഗികൾക്ക് ചികിത്സ സഹായം നൽകുന്ന കാരുണ്യ ചികിത്സ പദ്ധതിക്കായി 324.62 കോടി രൂപ കൈമാറിയെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഭാഗ്യക്കുറി വകുപ്പിൽനിന്നുള്ള വരുമാനം സർക്കാറിന്റെ പൊതുഖജനാവിലേക്കാണ് അടക്കുന്നത്.
500 കോടി മുതൽ 1,700 കോടി രൂപ വരെയാണ് ഓരോ വർഷവും പ്രവർത്തന മിച്ചമായി ഖജനാവിലെത്തുന്നത്. 2025-26 കാലയളവിൽ മാത്രം 1,774 കോടിയിലേറെ ലോട്ടറി വകുപ്പിന് പ്രവർത്തനമിച്ചമായി കിട്ടി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് തുക കിട്ടിയത് 2021-22 കാലത്താണ്- 559.64 കോടി രൂപ.
ഓരോ വർഷവും കോടികൾ കാരുണ്യ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുന്നുണ്ട്. 2021-22ൽ 44.22 കോടി, 2022-23ൽ 70 കോടി, 2023-24: 50 കോടി, 2024-25ൽ 86.10 കോടി, 2025-26ൽ 74.30 കോടി രൂപ എന്നിങ്ങനെയാണ് കഴിഞ്ഞ വർഷങ്ങളിൽ കാരുണ്യക്കായി നൽകിയത്.
സമ്മാനർഹമായിട്ടും അവകാശികൾ വരാത്ത ടിക്കറ്റുകളുടെ കണക്ക് ലോട്ടറി ഡയറക്ടറേറ്റ് ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഹാജരാക്കാത്ത സമ്മാനത്തുക സൂക്ഷിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് നിലവിലില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

