പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യങ്ങൾ വിപണിയിൽ; ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി
text_fieldsകാസർകോട്: പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യങ്ങൾ മാർക്കറ്റിൽ എത്തിയെന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ മൊത്ത വിതരണ കടകളിലും ഗോഡൗണുകളിലും മില്ലുകളിലും സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപനയ്ക്കെത്തിച്ചുവെന്നാണ് പരാതി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.
കേടായ അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വെയിലിൽ ഉണക്കിയാലും പൂപ്പൽ മാറില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരം ഭക്ഷ്യധാന്യങ്ങൾ പൊടിയാക്കിയും വിപണിയിലെത്താൻ സാധ്യതയുള്ളതിനാൽ അരിപ്പൊടി, ഗോതമ്പ് പൊടി ഉൾപ്പെടെയുള്ള ധാന്യപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ജോയൻറ് കമീഷണർ എ.കെ. മിനി പറഞ്ഞു.
സംശയം തോന്നുന്ന ഭക്ഷ്യധാന്യങ്ങളുടെ സാമ്പിൾ എടുത്ത് ലാബ് വഴി പരിശോധിക്കുകയാണ് ചെയ്യുന്നത്. സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പൂപ്പൽ ബാധിച്ച ഭക്ഷ്യ ധാന്യങ്ങൾ വിൽപനയ്ക്ക് എത്താതിരിക്കാൻ കച്ചവടക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.