'ആശ്വാസ പദ്ധതി പര്യാപ്തമല്ല; വസ്തുത വിരുദ്ധമായ പ്രസ്താവന വിഷയം വഷളാക്കും'; മുഖ്യമന്ത്രിക്ക് നിവേദനവുമായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
text_fieldsആലപ്പുഴ: കപ്പൽ അപകടത്തിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. തോട്ടപ്പള്ളിക്ക് സമീപം മുങ്ങിയ കപ്പലിലെ 643 കണ്ടെയ്നറുകളുടെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു. 12 കണ്ടെയ്നറുകളില്‍ കാത്സ്യം കാർബൈഡും 13 കണ്ടെയ്നറുകളിൽ മാരകമായ രാസവസ്തുക്കളും ഉണ്ടെന്നും അതിന്‍റെ സമീപത്ത് ആരും പോകരുതെന്നും തൊടരരുത് എന്നുമുള്ള വസ്തുത വിരുദ്ധമായ പ്രസ്താവന നടത്തിയ ദുരന്തനിവാരണ അതോറിറ്റി വിഷയത്തെ വഷളാക്കുകയാണ് ഉണ്ടായതെന്നും നിവേദനത്തിൽ ആരോപിച്ചു.
നിവേദനത്തിന്‍റെ പൂർണരൂപം
സർ,
2025 മേയ് 23 രാത്രി വിഴിഞ്ഞത്ത് നിന്നും 20 മണിക്കൂർ വൈകി പുറപ്പെട്ട മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എൽസ 3 എന്ന ഫീഡർ വെസ്സൽ 24 -ാം തീയതി ശനിയാഴ്ച ഉച്ചക്ക് തോട്ടപ്പള്ളിക്ക് സമീപം 14 '6 നോട്ടിക്കൽ മൈൽ ഭാഗത്ത് ചെരിയുകയും 12 മണിക്കൂറിനുള്ളിൽ മുങ്ങിപ്പോവുകയും ചെയ്തിരിക്കുകയാണ്. ഇതിലെ 643 കണ്ടെയ്നറുകൾ ഉള്ളതിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോഴും ആശയ വ്യക്തത ഉണ്ടായിട്ടില്ല.
കപ്പലിൽ 12 കണ്ടെയ്നറുകളില്‍ കാത്സ്യം കാർബൈഡും 13 കണ്ടെയ്നറുകളിൽ മാരകമായ രാസവസ്തുക്കളും ഉണ്ടെന്നും അതിന്‍റെ സമീപത്ത് ആരും പോകരുതെന്നും തൊടരരുത് എന്നുമുള്ള വസ്തുത വിരുദ്ധമായ പ്രസ്താവന നടത്തിയ ദുരന്തനിവാരണ അതോറിറ്റി വിഷയത്തെ വഷളാക്കുകയാണ് ഉണ്ടായത്. വിഴിഞ്ഞത്ത് കസ്റ്റംസ് അധികൃതർ നൽകുന്ന എൻട്രി ബില്ല് പോലും നാം ഇനിയും ജനങ്ങളുടെ മുന്നിൽ ശരിയായ രൂപത്തിൽ വെളിവാക്കാത്തതും പ്രശ്നമാണ്.
കപ്പൽ പുറപ്പെടുമ്പോൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യേണ്ട മർക്കണ്ടയിൽ മറൈൻ ഡിപാർട്ടുമെന്റോ (mm D) അതിൻറെ സർവ്വേയറോ കപ്പലിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് വ്യക്തമാക്കാത്തതും ആശങ്കയുണ്ടാക്കുന്നു. 28 വർഷം കഴിഞ്ഞ ഈ കപ്പൽ ഈ ട്രിപ്പ് കഴിഞ്ഞ് പൊളിക്കും എന്നും പുതിയൊരു കപ്പലിനെ കൊണ്ടുവരുമെന്നും കൊച്ചി തുറമുഖത്തെ കപ്പൽ കമ്പനികളുടെ ജീവനക്കാർ പറയുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുകയാണ്.
കപ്പലിൽ ചരക്ക് കയറ്റി ഭാരം ക്രമീകരിച്ച് താഴെത്തട്ടിൽ വെള്ളം കയറി ബല്ലാസ്റ്റ് ചെയ്താണ് ഓരോ കപ്പലും പുറപ്പെടുക ഇതിൻറെ വാൽവുകൾക്കോ മോട്ടോറുകൾക്കോ കേടു ഉണ്ടായിട്ടുണ്ടാകാം എന്നൊരു വാദഗതിയും ഉണ്ട് .15 മീറ്റർ വരെ തിരമാലകൾ ഉയരുന്ന കടലിൽ പ്രവർത്തിക്കേണ്ട കപ്പൽ കേവലം 12 മണിക്കൂർ കൊണ്ട് അത്രമേൽ കുഴപ്പം ഇല്ലാത്ത ഒരു കടലിൽ മുങ്ങിയത് സംശയങ്ങൾ ഉയർത്തുന്നു. കേന്ദ്രം നിശ്ചയിച്ച 50 കിലോമീറ്റർ പരിധിയിലുള്ള കപ്പൽ പാതയിലൂടെ കേവലം 16.6 നോട്ടിക്കൽ മൈലിൽ നിയമവിരുദ്ധമായി കപ്പൽ ഓടിച്ച ക്യാപ്റ്റനെ നാം തടഞ്ഞു വച്ചിരുന്നുവെങ്കിൽ കപ്പൽ കമ്പനി സംസ്ഥാനവുമായി നേരിട്ട് ചർച്ചക്ക് വരുമായിരുന്നു .ഇപ്പോൾ ആകട്ടെ കപ്പൽ കമ്പനിയെ അനുനയിപ്പിക്കേണ്ട ഒരു സാഹചര്യം സംജാതമായിരിക്കുകയും ആണ്.
ജൂലൈ മൂന്ന് വരെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബർ അടക്കം മത്സ്യബന്ധന നിരോധനത്തിന്റെ ഭാഗമായി നിശ്ചലമാവുകയാണ് സർക്കാർ നിശ്ചയിച്ച തുലോം തുച്ഛമായ ആശ്വാസ പദ്ധതി അവർക്ക് പര്യാപ്തവും അല്ല. കടലിൽ വീഴുകയും തീരത്തടിയുകയും ചെയ്ത പ്ലാസ്റ്റിക്നർഡിൽ സൃഷ്ടിക്കുന്ന ആശങ്ക പരിഹരിക്കേണ്ടതുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ അവയെ നീക്കം ചെയ്യണം 2018 -ൽ ശ്രീലങ്കയിൽ കപ്പൽ കത്തി മുങ്ങിയതിനേ തുടർന്ന് ഉണ്ടായ നർഡിൽസിന്റെ പ്രശ്നങ്ങൾ ഗൗരവമേറിയതായിരുന്നു
കടലിൽ വീഴുകയും തീരത്തടിയുകയും ചെയ് ഈ അവശിഷ്ടങ്ങളെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടു്.
കോംപൻസേഷനെ സംബന്ധിച്ച് :-
കേന്ദ്രസർക്കാറുമായും കപ്പൽ കമ്പനിയുമായും നാം വിശദമായി ചർച്ച ചെയ്യണം. കപ്പൽ കമ്പനിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ മൂന്നംഗ ഉദ്യോഗ സംഘത്തെ നിയോഗിച്ചതായി അറിയുന്നു. 1993 ലെ ബ്രയർ സംഭവവും, 2006 ഫിലിപ്പൈൻസിലെ സോളാർ വൺ കപ്പൽ ചേതവും ദക്ഷിണകൊറിയയിൽ 2007ലെ ഹെബെറ്റ് കപ്പൽ ചേതവും ഫ്രാൻസിലെ ലോറിയൻഡിൽ 2018 ഉണ്ടായ ടി. കെ. ബ്രഹ്മൻ കപ്പൽ ചേതവും സമുദ്ര പരിസ്ഥിതിക്കും പ്രാദേശിക സമൂഹത്തിനും സൃഷ്ടിച്ച നഷ്ടം ചൂണ്ടിക്കാട്ടി കപ്പൽ കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയ മുന്നനുഭവം നമ്മുടെ മുന്നിലുണ്ട്.
ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ )യുടെ മാർ പോൾ കൺവെൻഷൻഅനക്സ് വൺ പ്രകാരം എണ്ണ പരന്നാലും അനക്സ് ടു പ്രകാരം രാസവസ്തു പരന്നാലും ലഭിക്കാവുന്ന ആനുകൂല്യങ്ങളും നേടിയെടുക്കേണ്ടതുണ്ട്.
ഹസാർഡസ് ആൻഡ് നോക്സിയസ് സബ്സ്റ്റൻസ് കൺവെൻഷൻ (എച്ച് എൻ എസ് ) -2019 പ്രകാരം ദുരിതമനുഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്.
2001 ലെ എണ്ണമലിനീകരണവുമായി ബന്ധപ്പെട്ട ബങ്കർ കൺവെൻഷൻ പ്രകാരവും നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്.
കപ്പലിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് 2007 നെയ്റോബിയിൽ ചേർന്ന സർവ്വദേശീയ സമ്മേളനം കടൽ ജീവികൾക്ക് ഉണ്ടാകുന്ന ശോഷണം പരിഹരിക്കുന്നതിന് നഷ്ടപരിഹാരം ശുപാർശ ചെയ്യുന്നുണ്ട്
ഇതിനു പുറമേ െസാലാസ് ( SoLAS) കൺവെൻഷൻ, കണ്ടെയ്നറുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 1997ൽ പ്രാബല്യത്തിൽ വന്ന നിയമം, 1988 ലെ സുവ (SUA)നിയമം, 2001 ലെ ഫണ്ട് (FUND ) നിയമം തുടങ്ങിയവ നിർണയിക്കുന്ന ആനുകൂല്യങ്ങളും ഉണ്ട്.
1992ലെ അന്താരാഷ്ട്ര സിവിൽ ലയബിലിറ്റി കൺവെൻഷൻ അനുസരിച്ച് കപ്പലിൽ നിന്നും ഉണ്ടാകുന്ന മലിനീകരണത്തിനും നാശനഷ്ടത്തിനും കർശനമായും പിഴ ഈടാക്കാവുന്നതാണ്.
2021ൽ കൊളംബോയിൽ ഉണ്ടായ എക്സ്പ്രസ് പേൾ കപ്പൽ അപകടത്തിനു ശേഷം കപ്പലിൽ നിന്നും 1680 ടൺപ്ലാസ്റ്റിക് നർഡിൽ സ് കടലിൽ വീണതുമായി ബന്ധപ്പെട്ട് 600 ഓളം കടലാമകൾ നശിച്ചു പോയിട്ടുണ്ട്. മത്സ്യങ്ങളുടെ വയറ്റിലും ചെകിളയിലും പ്ലാസ്റ്റിക്നർ ഡിൽ സ് അടിഞ്ഞു കൂടിയതിന്റെ വിഷയങ്ങളും ഉണ്ടായിട്ടുണ്ട്
രത്നഗിരി മുതൽ കന്യാകുമാരി വരെയുള്ള മലബാർ അപ് വെല്ലിങ് റീജിയണിലും (എം.യു.ആർ ) , കൊയിലോൺ ബാങ്കിലും ആണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ചാകര പ്രഭാവമുള്ള ഒരു പ്രദേശത്ത് സംഭവിച്ചതിന്റെ പ്രത്യാഘാതം ഇനിയും ' വെളിവാകേണ്ടതുണ്ട്.
കേരളത്തിൽ 3800 ട്രോൾ ബോട്ടുകളും ആയിരത്തിലധികം ഫൈബർ വള്ളങ്ങളും 500ലധികം ഇൻബോർഡ് വള്ളങ്ങളും പ്രവർത്തിക്കുന്ന തീരപ്രദേശത്ത് നിന്നും കപ്പൽ പാത 50 നോട്ടിക്കൽ മൈൽ ആക്കണമെന്ന സംസ്ഥാനത്തിന്റെ 2020ലെ നിലപാട് പുനഃസ്ഥാപിച്ച് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതും ഉണ്ട്. മത്സ്യമേഖലയുടെ പുനസംഘടന മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ചാൾസ് ജോർജ് (സംസ്ഥാന പ്രസിഡൻറ്)
എൻ എ ജയിൻ (സംസ്ഥാന സെക്രട്ടറി)
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

