Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 623...

സംസ്ഥാനത്ത് 623 പേർക്ക് കോവിഡ്; 432 പേർക്ക് സമ്പർക്കത്തിലൂടെ

text_fields
bookmark_border
cm pinarayi vijayan-kerala news
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 623 പേർക്ക്. ഇതിൽ 432 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നതാണ്. 96 പേരാണ് വിദേശത്ത് നിന്ന് എത്തിയവർ. 602 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4880 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

76 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 37 പേർക്ക് രോഗം പടർന്ന ഉറവിടം ഏതെന്ന് വ്യക്തമായിട്ടില്ല. 9 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഒരു േകാവിഡ്
മരണവും ഇന്നുണ്ട്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. പുതിയ 16 ഹോട്ട്സ്പോട്ടുകളടക്കം 234 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: തിരുവനന്തപുരം -157, കാസർകോട് -74, എറണാകുളം -72, കോഴിക്കോട് - 64, പത്തനംതിട്ട -64 , ഇടുക്കി-55, കണ്ണൂർ-35, കോട്ടയം-25, ആലപ്പുഴ-20, പാലക്കാട്-19, മലപ്പുറം-18, കൊല്ലം-11, തൃശൂർ-5, വയനാട് -5 എന്നിങ്ങനെയാണ്.

ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം: തിരുവനന്തപുരം -11, കൊല്ലം-8, പത്തനംതിട്ട -19, കോട്ടയം-13, ഇടുക്കി-3, എറണാകുളം -1, തൃശൂർ-1, പാലക്കാട്-53, മലപ്പുറം-44, കോഴിക്കോട് - 15, വയനാട് -1, കണ്ണൂർ-10, കാസർകോട് -17

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഏകോപനം നടത്തുന്നത് ഇവരാണ്. ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസ്സവും പാടില്ലെന്നാണ് സർക്കാർ നിലപാട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാൻ ഫണ്ട് നൽകി. മൂന്നാം ഗഡു അടുത്തയാഴ്ച നൽകും. ക്വാറന്‍റീൻ, റിവേഴ്സ് ക്വാറന്‍റീൻ, ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി. ഈ പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക റീ ഇംപേഴ്സ്മെന്‍റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർ വേണ്ട രേഖകൾ നൽകണം. ബാക്കിയുള്ള പണം പ്ലാൻ ഫണ്ടിന്‍റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയിൽ നിന്ന് ആവശ്യമായ പണം നൽകാൻ കളക്ടർമാർക്ക് നിർദേശം നൽകി. സിഎംഡിആർഎഫിൽ നിന്ന് ഈ പണം ലഭ്യമാക്കും. കോവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ മുന്നോട്ട് പോകണം. 

തിരുവനന്തപുരത്ത് സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. തലസ്ഥാനത്തെ സ്ഥിതി ഗൗരവമുള്ളതാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ അവർക്ക് മികച്ച ചികിത്സ നൽകാൻ പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയിൽ ഇത് വരെ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്. ജില്ലയിൽ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പരിസരവുമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കുന്നത്.

ജില്ലയിലെ കോവിഡ് രോഗികൾ കൂടിയതിനാലാണ് ഈ നടപടി. 500 മുതൽ 750 പേരെ വരെ ഒരേസമയം പാർപ്പിക്കാനാകുന്നതാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യമുണ്ട്. 

എറണാകുളം ആർസെനെക്സ് കൺവെൻഷൻ സെന്‍ററിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലും ഈ സൗകര്യമുണ്ട്. എറണാകുളത്തെ ചെല്ലാനം, കീഴ്‍മാട്, ആലുവ പഞ്ചായത്തുകളാണ് രോഗബാധ കൂടിയ ഇടങ്ങൾ. ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരിൽ 64 പേരും സമ്പർക്കത്തിലൂടെ രോഗം വന്നവരാണ്. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗണാണ്. ചെല്ലാനത്ത് ആകെ 544 സാമ്പിളുകൾ പരിശോധിച്ചതിൽ 70 ഫലങ്ങൾ പോസിറ്റീവായി. ആലുവയിൽ 514 പേരുടെ പരിശോധന നടത്തിയപ്പോൾ 59 പേരാണ് പോസിറ്റീവായത്. എറണാകുളം മാർക്കറ്റിൽ 152 സാമ്പിളുകൾ പരിശോധിച്ചു. 20 പോസിറ്റീവായി. ചെല്ലാനത്ത് കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ മൊബൈൽ മെഡിക്കൽ ടീമിനെ ചുമതലപ്പെടുത്തി. 

ഇടുക്കി രാജാക്കാട് മേഖലയിൽ സമ്പർക്ക രോഗവ്യാപനം കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേർക്ക് രോഗം ബാധിച്ചതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. കണ്ണൂരിൽ കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പർക്കം മൂലം രോഗം കൂടിയ മേഖല. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇതിനകം 70-ലേറെപ്പേർക്ക് രോഗം ഉണ്ടായി. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ക്വാറന്‍റീൻ ശക്തിപ്പെടുത്താൻ നിർദേശം നൽകി. കണ്ണൂർ കന്‍റോൺമെന്‍റ് ഏരിയയിലെ സെന്‍ററിലെ നാനൂറിലേറെ ഉദ്യോഗസ്ഥർക്കാണ് രോഗമുണ്ടായത്. ഇവിടെ ആറ് വാർഡുകൾ പൂർണമായും അടച്ചു. നൈറ്റ് കർഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികിത്സയ്ക്ക് ആർമി ആശുപത്രിയിൽ സൗകര്യമുണ്ട്.

പാലക്കാട്ട് സമ്പർക്ക രോഗികൾ കൂടിയ ഇടങ്ങളോ ക്ലസ്റ്ററുകളോ ഇല്ല. തൃശ്ശൂർ ബിഎസ്എഫ് ക്യാമ്പ്, കുന്നംകുളം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ കോർപ്പറേഷൻ, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പുറത്തുശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ൻമെന്‍റ് സോൺ, പെരിമീറ്റർ ബഫർ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാൻ നടപടിയെടുത്തു.

വയനാട്ടിൽ സമ്പർക്കരോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കോവിഡ് ക്ലസ്റ്ററുകളുമില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, മുള്ളങ്കൊല്ലി, പുൽപ്പള്ളി, തൊണ്ടർനാട്, മീനങ്ങാടി എന്നിവിടങ്ങളിൽ ക്ലസ്റ്റർ രൂപീകരണസാധ്യതയുണ്ട്. ഇവിടങ്ങളിൽ സമ്പർക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കി. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയായതുകൊണ്ട് തന്നെ വലിയ ജാഗ്രത വയനാട്ടിൽ വേണം. മറ്റ് സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ രോഗവ്യാപനമുണ്ട്. കാട്ടുപാത വഴി ജനങ്ങൾ പോകാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്.

ചെക്ക്പോസ്റ്റുകളിൽ എത്തുന്ന വാഹനങ്ങൾ തിരിച്ചറിയാനും വഴിയിൽ തങ്ങുന്നത് തടയാനും ജില്ലാ പൊലീസ് വഴിക്കണ്ണ് എന്ന പേരിൽ വിവിധ വർണങ്ങളിൽ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിലവിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളിൽ കർശനനിയന്ത്രണം തുടരും. ചേർത്തല താലൂക്കും, കായംകുളം നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ്.

കാസർകോട് ജില്ലയിൽ സ്ഥിതി അൽപം രൂക്ഷമാകുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരിൽ 48 പേർക്കും സമ്പർക്കം മൂലമാണ് രോഗം വന്നത്. ഒന്‍പത് പേരുടെ ഉറവിടമറിയില്ല. സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗം ഉള്ളത് ചെങ്ങള, മധൂർ പഞ്ചായത്തുകളിലാണ്. മൂന്നാംഘട്ടത്തിൽ ചെങ്ങളയിൽ 24 പേരും മധൂരിൽ 15 പേരും രോഗബാധിതരായി. 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Kerala News
News Summary - kerala covid update
Next Story