മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി. വേണുഗോപാൽ... പാവപ്പെട്ടവനോട് കരുണയുള്ളവൻ; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല -പിന്തുണയുമായി ടി. പത്മനാഭൻ
text_fieldsകണ്ണൂര്‍: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കഥാകൃത്ത് ടി. പത്മനാഭന്‍. താൻ ഇന്ത്യയിലെ പഴക്കം ചെന്ന കോൺഗ്രസുകാരനാണെന്നും എല്ലാവരുമായും അടുപ്പമുണ്ടെന്നും എന്നാൽ ഏറ്റവും കൂടുതൽ അടുപ്പമുള്ളത് കെ.സി. വേണുഗോപാലിനോടാണെന്നും പത്മനാഭൻ പറഞ്ഞു.
മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മൂന്നുപേരാണുള്ളത്. രമേശ് ചെന്നിത്തലയും വേണുഗോപാലുമായും അടുത്ത ബന്ധമുണ്ട്. വി.ഡി. സതീശനുമായി അത്ര അടുത്ത ബന്ധമില്ല. കെ.സിയുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. മൂന്നുപേരിൽ ഒന്നാം സ്ഥാനം കൊടുക്കുക കെ.സി. വേണുഗോപാലിനായിരിക്കും. നാട്ടുകാരനായത് കൊണ്ടു മാത്രമല്ല, പാവപ്പെട്ടവനോട് കരുണയുള്ള വ്യക്തിയാണ് അദ്ദേഹം. പൊതുപ്രവർത്തകന് ആവശ്യമായ ഗുണം ആണതെന്നും പാർലമെന്റിലും നിയമസഭയിലും കെ.സി കഴിവ് തെളിയിച്ചിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഏറ്റവുംവലിയ ആരാധകനാണ് ഞാൻ. രാഹുൽ കഴിവ് കെട്ടവനാണ്, ബഫൂൺ ആണ് എന്നൊക്കെ പറയുന്ന വ്യക്തികളും പാർട്ടികളും ഇന്ത്യയിലുണ്ട്. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയെ പിന്നിൽനിന്ന് നയിക്കുന്നത് കെ.സിയാണ്. രാഹുൽ ഗാന്ധി പൊട്ടനൊന്നും അല്ല, കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ മിത്രമായി സ്വീകരിക്കൂ. അതും വേണുഗോപാലിന്റെ പ്ലസ് പോയന്റാണ് -പത്മനാഭൻ ചൂണ്ടിക്കാട്ടി.
വേണുഗോപാൽ മുഖ്യമന്ത്രിയായി വരുന്നതിനെതിരേ ചിലർ പറയുന്ന കാര്യം എം.പി സ്ഥാനം രാജിവെക്കണം, വീണ്ടും തെരഞ്ഞെടുപ്പ് വരും എന്നെല്ലാമാണ്. സത്യത്തിൽ പല കാര്യങ്ങൾക്കും വേണ്ടി സംസ്ഥാനം തുക ചെലവഴിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ അതിന്റെ ചെറിയ ഒരു അംശം മാത്രമേ ഉപതെരഞ്ഞെടുപ്പിന് ചെലവാകൂവെന്നും ആ വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടതുപക്ഷം ക്ഷണിച്ചുവരുത്തിയ തോൽവിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവികാരം സതീശന് അനുകൂലമായി തോന്നുന്നില്ല. ഫ്ലെക്സ് വെക്കുന്നതാണോ വ്യക്തിത്വം. ഇത്ര വിഡ്ഢികളാണോ ജനങ്ങളെന്നും പത്മനാഭൻ ചോദിച്ചു. സതീശൻ പൊരുതിയില്ല എന്ന് പറയുന്നില്ല. രമേശ് ചെന്നിത്തല എത്ര ആരോപണങ്ങൾ കൊണ്ടുവന്നു. അർഹത മൂന്നുപേർക്കുമുണ്ട്. സൈബർ ആക്രമണങ്ങളെ തനിക്ക് പേടിയില്ലെന്നും സ്വന്തം നമ്പർ പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

