എൽ.പി.ജിയിൽ പൊള്ളി കേരളം; ചൂടിലും തിളച്ച് ഇൻഡക്ഷൻ കുക്കർ പരീക്ഷണങ്ങൾ
text_fieldsതിരുവനന്തപുരം: എൽ.പി.ജി പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ നിരവധി ഹോട്ടലുകൾ പൂട്ടിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ്സ് അസോസിയേഷൻ. പശ്ചിമേഷ്യയിലെ സംഘർഷമാണ് എൽ.പി.ജി പ്രതിസന്ധി രൂക്ഷമാക്കാൻ കാരണം. ഗ്യാസ് ഉപയോഗം കുറഞ്ഞ ഭക്ഷണ പദാർഥങ്ങളാണ് പല ഹോട്ടലുകളിലും പാകം ചെയ്യുന്നത്.
എന്നാൽ, കേരളത്തിലെ അടുക്കളയിൽ പാചകരീതികൾ മാറ്റി പരീക്ഷിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറിയതായി വിവിധ ഷോപ്പുടമകൾ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ആളുകൾ സിലിണ്ടറുകൾ തേടി നെട്ടോട്ടത്തിലാണ്. മിക്കവരും ഏജൻസി ഓഫിസുകളിലെത്തി സിലിണ്ടർ തരപ്പെടുത്താനുള്ള അന്വേഷണങ്ങളിലായിരുന്നു. വേഗത്തിൽ ലഭിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചകവാതകങ്ങളുടെ ഉൽപാദനം വർധിപ്പിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഗ്യാസ് സിലിണ്ടർ കിട്ടാതായതോടെ വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. ഇതോടെ, ഒരാഴ്ചക്കിടെ വൈദ്യുതി ഉപയോഗവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ്, ഹോട്ട് പ്ലേറ്റ്, എയർ ഫ്രയർ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം വേനൽചൂടിന്റെ കാഠിന്യത്തിലും വർധിക്കുകയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റ് കടന്നു. ഈ വർഷത്തെ വൈദ്യുതി ഉപയോഗത്തിലെ ഏറ്റവും കൂടിയ യൂനിറ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
മുൻ വർഷങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചതോടെ താപനില കുറയുകയും ചൂടിന് വ്യത്യാസം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഈ വർഷം ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

