മസ്കത്തിൽ നിന്നും ഷാനിയെത്തിയെങ്കിലും ഉമ്മയെ അവസാനമായി കാണാനായില്ല
text_fieldsകോട്ടയം: ഉമ്മയുടെ മൃതദേഹം അവസാനമായി ഒന്നു കാണാനാവാതെയും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉപ്പയുടെ അടുത്തെത്താനും കഴിയാതെ സങ്കടക്കടലിലാണ് ഷാനി. ഭാര്യയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ സുധീറും. താഴത്തങ്ങാടി പാറപ്പാടത്ത് കഴിഞ്ഞ ദിവസം തലക്കടിയേറ്റ് കൊല്ലപ്പെട്ട ഷീബയുടെയും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന എ.എം. അബ്ദുൽ സാലിയുടെയും ഏകമകളായ ഷാനി വ്യാഴാഴ്ച രാത്രിയാണ് മസ്കത്തിൽനിന്ന് നാട്ടിലെത്തിയത്.
വിദേശത്തുനിന്ന് എത്തിയതിനാൽ ക്വാറൻറീനിലാണ്. നാല് കുട്ടികളും മസ്കത്തിലെ നിസ്വയിൽ കോളജ് അധ്യാപകനായ ഭർത്താവ് സുധീറും ഷാനിക്കൊപ്പമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. പുറത്തിറങ്ങാനോ ബന്ധുക്കളെ കാണാനോ വഴിയില്ല. ഉപ്പയെ കാണണമെന്നും കൂടെനിന്ന് പരിചരിക്കണമെന്നുമുണ്ടെങ്കിലും അതിനുമാവുന്നില്ല. ബന്ധുക്കളാണ് അബ്ദുൽ സാലിക്കൊപ്പം ആശുപത്രിയിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അവിടെനിന്ന് നേരെ ഏറ്റുമാനൂർ പേരൂരിലെ ക്വാറൻറീൻ സെൻററിലേക്കെത്തുകയായിരുന്നു.
താഴത്തങ്ങാടിയിലെ വീട്ടിൽ താമസിക്കണമെന്നുണ്ടെങ്കിലും പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. കോവിഡ് പരിശോധന നെഗറ്റിവെന്ന് ഉറപ്പായശേഷമേ പിതാവിനെ സന്ദർശിക്കാൻ അനുമതിയുണ്ടാവൂ. മാതാവിെൻറ മരണം അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടർന്ന് വിഷയം ഇന്ത്യന്‍ എംബസി പ്രത്യേകം പരിഗണിച്ചതോടെയാണ് കുടുംബത്തിന് യാത്രാനുമതിയായത്. അതിനിടെ, സാലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായി. ഇതെതുടർന്ന് വെള്ളിയാഴ്ച രാവിലെ വെൻറിലേറ്ററിൽനിന്ന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.