കേരള ബാങ്ക് കാർഷികവായ്പ പലിശനിരക്ക് കുറക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ കാർഷികവായ്പ പലിശ നിരക്ക് കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് രൂപവത്കരണത്തിെൻറ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത കോർബാങ്കിങ് ഉൾപ്പെടെ ആധുനിക ബാങ്കിങ് സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ ഏർപ്പെടുത്തും. പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിെൻറ ടച്ച് പോയൻറുകൾ ആക്കുന്നതോടെ അവിടങ്ങളിലും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. കാർഷിക വായ്പകൾക്ക് നിലവിലുള്ള പലിശയിൽനിന്ന് ഒരുശതമാനമെങ്കിലും കുറവായിരിക്കും കേരള ബാങ്കിൽ ഉണ്ടാകുക.
പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള അപേക്ഷ റിസർവ് ബാങ്കിന് പുതുക്കി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശക്തമായി പ്രവർത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകൾ ഒന്നായി മാറുന്നതോടെ പഴയതിലും കരുത്തുറ്റ സ്ഥാപനമായി അത് മാറും. ഇതോടെ ഒാരോ പഞ്ചായത്ത് അതിർത്തിയിലെയും സഹകരണ സ്ഥാപനങ്ങൾ ഒന്നായിമാറുന്ന കാര്യവും ആലോചിക്കണം.
കേരള ബാങ്ക് എന്നത് ഒരുഘട്ടത്തിൽ ആലോചിക്കാൻ പോലും സാധിക്കുമായിരുന്നില്ല. പക്ഷെ, ഇന്ന് അത് യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും കരുത്തുറ്റ ബാങ്കായി മാറും.
സഹകരണമേഖലയിൽ നേരത്തേ അഴിമതി ഉണ്ടായിരുന്നില്ല. ചെറിയ നിലയിലാണെങ്കിലും ഇന്ന് അതല്ല സ്ഥിതി. ഇത് പ്രോത്സാഹിപ്പിക്കാനാവിെല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള ബാങ്ക് എന്ന ലക്ഷ്യത്തെ തുരങ്കംവെക്കുന്ന നിലപാടാണ് തുടക്കംമുതൽ പ്രതിപക്ഷം സ്വീകരിച്ചതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, മേയർ കെ. ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി. ജോയി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി എന്നിവർ സംസാരിച്ചു. പ്രതിപക്ഷനേതാവ് ഉൾപ്പെടെയു.ഡി.എഫ് നേതാക്കൾക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും വിട്ടുനിന്നു.
മലപ്പുറം ബാങ്ക് സഹകരിക്കണം
തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തോട് സഹകരിക്കണമെന്ന് മലപ്പുറം ജില്ല സഹകരണ ബാങ്കിനോട് മുഖ്യമന്ത്രിയുടെ പരസ്യമായ അഭ്യർഥന. കേരള ബാങ്ക് രൂപവത്കരണ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുേമ്പാൾ ആയിരുന്നു പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ അഭ്യർഥന.
കേരള ബാങ്കിൽനിന്ന് വിട്ടുനിൽക്കുന്നവർ, എന്തെങ്കിലും തെറ്റിദ്ധാരണ ഇക്കാര്യത്തിൽ ഉണ്ടെങ്കിൽ വകുപ്പുമന്ത്രിയുമായി സംസാരിക്കണം. അവിടെയും തീരുമാനമാകുന്നില്ലെങ്കിൽ സംസാരിക്കാൻ താൻ എപ്പോഴും സന്നദ്ധനാണ്. എക്കാലവും നിങ്ങൾ സഹകരണമേഖലയിലെ പരിഷ്കാരങ്ങളോട് സഹകരിച്ചുനിന്നവരാണ്. പക്ഷെ, എന്തുകൊണ്ടോ ഇപ്പോൾ മാറിനിൽക്കുന്നു. അതിനാൽ തേൻറത് ഒരു പരസ്യ അഭ്യർഥനയായി സ്വീകരിക്കണം.
യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്ക് രൂപവത്കരണത്തെ അനുകൂലിക്കാതെ വിട്ടുനിൽക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരസ്യമായ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.