തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച കോടതി അവധിയായതിനാലാണ് വിധി പ്രസ്‌താവന മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വാച്ച് ആൻഡ് വാർഡ് വേഷത്തിൽ എത്തിയ പൊലീസുകാരാണ് ആക്രമണം നടത്തിയത് പ്രതികൾ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്‍തത്, മാത്രവുമല്ല സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികളുടെ വിടുതൽ ഹരജിയിലെ പ്രധാന വാദം.
എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകാരങ്ങൾ നശിപ്പിക്കുവാൻ ഒരു എം.എൽ.എക്കും അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തിന് മറുപടി നൽകിയിരുന്നു. മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.