Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അടിച്ചോടിക്കും...

‘അടിച്ചോടിക്കും അവിടുന്ന്’ -ഡി.​വൈ.എഫ്.ഐ കുടില്‍കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കുമെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
‘അടിച്ചോടിക്കും അവിടുന്ന്’ -ഡി.​വൈ.എഫ്.ഐ കുടില്‍കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കുമെന്ന് വി.ഡി. സതീശൻ
cancel
camera_altവി.ഡി. സതീശൻ

പറവൂർ: വയനാട് ചൂരൽമല പുനരധിവാസത്തിന് കോൺഗ്രസ് ഏറ്റെടുത്ത സ്ഥലത്ത് ഡി.​വൈ.എഫ്.ഐ കുടില്‍ കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വയനാട്ടില്‍ കോൺഗ്രസ് സ്ഥലം ഏറ്റെടുത്ത് വീടുകള്‍ക്കുള്ള സ്ഥലം വിഭജിച്ച് തുടങ്ങി. സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളില്‍ ആൾ തമാസമുണ്ടോ? തെരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് ഉദ്ഘാടനം ചെയ്തത്? സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ ഒരു കൊല്ലമെടുത്തു. ഞങ്ങള്‍ക്ക് സ്ഥലം സര്‍ക്കാര്‍ തരില്ലെന്നു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ സ്ഥലം അന്വേഷിച്ചു തുടങ്ങിയത്. നാലു മാസം കൊണ്ട് സ്ഥലം കണ്ടെത്തി. ഞങ്ങള്‍ വാങ്ങിയ സ്ഥലത്ത് കുടില്‍ കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കും’ -അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4,43,000 വീടുകള്‍ വിവിധ പദ്ധതികളിലായി നിര്‍മ്മിച്ചുവെന്ന എന്റെ അവകാശവാദം യമണ്ടന്‍ നുണയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാലായിരം വീടുകള്‍ മാത്രമെ ആകെ വച്ചിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലാണ് ഭവന നിര്‍മ്മാണം നടന്നിരുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങളുടെ, മത്സ്യത്തൊഴിലാളികളുടെ, കേന്ദ്ര പദ്ധതി, സംസ്ഥാന പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി എന്നിവയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ചേര്‍ത്താണ് ലൈഫ് എന്ന പേരിട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4,43,000 വീടുകള്‍ വച്ചതെന്ന് ഞാന്‍ പറഞ്ഞത് പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രമാര്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണ്. അപ്പോള്‍ ഞാനാണോ മുഖ്യമന്ത്രിയാണോ യമണ്ടന്‍ നുണ പറഞ്ഞതെന്ന് നമുക്ക് നോക്കാം.

16/5/2017 ല്‍ തദേശ സ്വയംഭരണ മന്ത്രിയായിരുന്ന കെ.ടി ജലീലിനോട് ചോദിച്ച ചോദ്യം നമ്പര്‍ 4003 നുള്ള ഉത്തരമായി 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2,75,038 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉത്തരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പട്ടിക ജാതി വികസന വകുപ്പ് മുഖേന 24,887 വീടുകളും പട്ടികവര്‍ഗ വകുപ്പ് മുഖേന 17,588 കുടുംബങ്ങള്‍ക്കും ഭവന പദ്ധതി ആനുകൂല്യം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ 30/06/20216 ലെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഭവന പദ്ധതി പ്രകാരം 40,000 പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ 71,710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12,938 കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും 12,815 കുടുംബങ്ങള്‍ക്ക് കോര്‍പറേഷനുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിഹിതം ഉപയോഗിച്ച് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് ഉത്തരമായി ലഭിച്ച മുഖ്യമന്ത്രി യുടെ വകുപ്പില്‍ വിവിധ പദ്ധതികളിലായി 4000 ഓളം വീടുകളും വച്ചു നല്‍കിയിട്ടുണ്ട്. ഈ കണക്കുകള്‍ ഞാന്‍ പറഞ്ഞതല്ല. എല്‍ ഡി എഫ് മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരങ്ങളാണ്.

ഇനി കണക്ക് കൂട്ടാന്‍ കമ്മികള്‍ക്ക് പ്രയാസമുണ്ടെങ്കില്‍ അതും ഞാന്‍ ചെയ്തു തരാം. യു.ഡി.എഫ് കാലത്ത് നിര്‍മിച്ച ആകെ വീടുകള്‍ 4,58,976. ഈ കണക്കുകളൊന്നും ഞാന്‍ പറഞ്ഞതല്ല. നിങ്ങളുടെ മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരങ്ങളാണ്. ഇതെല്ലാം കൂട്ടിയാല്‍ യു.ഡി.എഫ് കാലത്ത് അഞ്ചു കൊല്ലം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ നാലര ലക്ഷത്തിന് മുകളില്‍ വരും. അപ്പോള്‍ മുഖ്യമന്ത്രിയാണ് യമണ്ടന്‍ നുണ പറയുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി നുണ തന്നെയാണ് പറയുന്നത്.

ജമാഅ​ത്തെ ഇസ്‍ലാമിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ ക്ലിപ് ഹാജരാക്കിയപ്പോള്‍ ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ചു. ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച എഡിറ്റോറിയലും ഉണ്ട്. അപ്പോള്‍ ആ നുണ പറഞ്ഞു. പിന്നീട് ആര്‍.എസ്.എസുമായി ബന്ധമില്ലെന്നതാണ്. ആര്‍.എസ്.എസുമായി ചില കാലങ്ങളില്‍ ബന്ധമുണ്ടായിരുന്നെന്നും ചില കാലങ്ങളില്‍ ബന്ധമില്ലായിരുന്നെന്നും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞ വീഡിയോ ക്ലിപ് ഹാജരാക്കി. ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‍ലാമി ബന്ധങ്ങളില്‍ മുഖ്യമന്ത്രി നുണയാണ് പറഞ്ഞത്. എന്നിട്ടാണ് ഞാന്‍ യമണ്ടന്‍ നുണ പറഞ്ഞെന്നു പിണറായി വിജയന്‍ പറഞ്ഞത്. വീടുകളുടെ കാര്യത്തിലും ഞാന്‍ പറഞ്ഞത് നുണയാണെന്ന് പറഞ്ഞു. എന്നെ ഗീബല്‍സെന്നു വരെ അദ്ദേഹം വിളിച്ചു. പ്രായമായ അദ്ദേഹത്തെ ഞാന്‍ ഗീബല്‍സ് എന്നൊന്നും വിളിക്കുന്നില്ല. ആരാണ് ഗീബല്‍സെന്ന് കേരളം വിലയിരുത്തട്ടെ.

പത്ത് വര്‍ഷം കൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം വീടുകള്‍ വച്ചത്. അതില്‍ തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയായ അന്‍പതിനായിരം വീടുകള്‍ കൂടി ഇവരുടെ കണക്കില്‍ കൂട്ടി. അങ്ങനെ നോക്കുമ്പോള്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ പത്തു വര്‍ഷം കൊണ്ട് നാലര ലക്ഷം വീടുകള്‍ മാത്രമെ നിര്‍മ്മിച്ചുള്ളൂ. ഈ അന്‍പതിനായിരം കൂടി ചേര്‍ത്താല്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ ഞങ്ങള്‍ പണിതു. എന്നിട്ടാണ് ക്യാപ്‌സ്യൂള്‍ ഇറക്കി തള്ളി മറിക്കുന്നത്. അതിനെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. നിയമസഭയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് രേഖകളിലുണ്ട്.

തുറന്ന സംവാദത്തിന് ഞാന്‍ ആരെയും വിളിക്കാറില്ല. പക്ഷെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് ഞാന്‍ തയാറാണ്. വിഴിഞ്ഞം തുറമുഖമാണ് മുഖ്യമന്ത്രി വികസനമായി പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ ആറായിരം കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയെന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഴുതിയ കടല്‍ക്കൊള്ള എങ്ങനെയാണ് കടല്‍ വിപ്ലവമായത്? വിഴിഞ്ഞം പിണറായിയുടെ വികസനമായത് എങ്ങനെയാണ്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗെയ്ല്‍ പൈപ്പ് ലൈന്‍ ഭൂമിയ്ക്കടിയിലെ ബോംബെന്നു പറഞ്ഞ ആളാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രി. എന്നിട്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ കൊണ്ടു വന്നെന്ന് പറയുന്നത്.

ശബരിമല വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ കോടതിയുടെ പരിഗണനയിലെന്നു പറഞ്ഞ് അനുമതി നല്‍കിയില്ല. പിന്നീടാണ് പ്രതിപക്ഷം സമരം തുടങ്ങിയത്. അതിനെക്കുറിച്ച് മുഖ്യന്ത്രി പറഞ്ഞതും പച്ചക്കള്ളമാണ്.

ഗൃഹപാഠം ചെയ്താണ് നിയമസഭയില്‍ സംസാരിക്കുന്നത്. വിശ്വാസ്യതയോടെ സംസാരിക്കുന്ന നിയമസഭാംഗമാണെന്ന പേര് കളയാനാണ് സി.പിഎം ശ്രമിക്കുന്നത്. അവന്‍ ശത്രുവാണെങ്കില്‍ പെണ്ണു കേസില്‍ പെടുത്തണമെന്ന് ശങ്കരാടി പറയുന്നതു പോലെയാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. നുണേശന്‍ എന്ന പേര് എനിക്കിട്ടു. നുണേശനാണോ നുണറായി ആണോ കൂടുതല്‍ യോജിക്കുന്നതെന്ന് നോക്കാം. പിണറായിക്ക് നുണറായിയെന്ന് ഞാന്‍ പേരിടുകയാണ്. അദ്ദേഹം കഴിഞ്ഞ ഒരു മാസം പറഞ്ഞ അഞ്ച് പച്ചക്കള്ളങ്ങളാണ് ഇപ്പോള്‍ പറഞ്ഞത്. 20 കാര്‍ഡും പത്ത് വീഡിയോയുമാണ് കഴിഞ്ഞ അഞ്ച് മാസമായി എനിക്കെതിരെ എ.കെ.ജി സെന്ററില്‍ നിന്നും ഇറക്കുന്നത്. കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

എസ്.ഡി.പി.ഐയുടെ പിന്തുണയില്‍ കുഴപ്പമില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞല്ലോ. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചാല്‍ മാത്രമെ കുഴപ്പമുള്ളൂ. പി.ഡി.പിയും എല്‍.ഡി.എഫിനെയാണല്ലോ പിന്തുണച്ചത്. പി.ഡി.പി മതേതര പാര്‍ട്ടിയാണോ. നാല് പതിറ്റാണ്ട് സി.പി.എമ്മിന് ഒപ്പമായിരുന്നപ്പോള്‍ ജമാഅത്ത് ഇസ്ലാമി മതേതര പാര്‍ട്ടിയായിരുന്നു. ഞങ്ങള്‍ക്ക് അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കി പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളായി. ഇതിനെയാണ് അവസരവാദമെന്നു പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് വേണ്ടെന്ന പറഞ്ഞ പാര്‍ട്ടിയാണ് യു.ഡി.എഫ്. സി.പി.എമ്മിന്റെ സൗകര്യത്തിനു വേണ്ടി നുണ ബോംബ് പൊട്ടിക്കുന്ന ചില ചാനലുകളുണ്ട്. എസ്.ഡി.പി.ഐ പിന്തുണ ഉണ്ടോയെന്ന് മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കണം. ഓള്‍ ഇന്ത്യ റേഡിയോ ആകരുതെന്ന് പറയണം -വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIkerala assembly electionVD SatheesanKerala Assembly Election 2026
News Summary - kerala assembly election 2026 vd satheesan against dyfi
Next Story