‘80 കഴിഞ്ഞ മുഖ്യമന്ത്രിയെ നീ എന്ന് വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി? നിന്റെ പരിപ്പെടുക്കും’ -എം.വി. നികേഷ് കുമാർ
text_fieldsതിരുവനന്തപുരം: ‘നീ’ എന്നും ‘പോ മോനെ’ എന്നും 80 കഴിഞ്ഞ ഒരു സിറ്റിങ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് എങ്ങനെയുണ്ടായെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. നികേഷ് കുമാർ. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ഭീഷണി മുഴക്കി.
‘'നിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോൾ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? കൊന്നുകളയുമെന്നാണോ? രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. മല്ലികാർജുന ഖാർഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസ്സുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട’ -നികേഷ് കുമാർ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കോൺഗ്രസ് പാർട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സർക്കാർ പദ്ധതികളിൽ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളിൽ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എൺപത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി ? 'നിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോൾ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? കൊന്നുകളയുമെന്നാണോ?
രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ.
സിപിഐഎം എന്ന പാർട്ടിയെ കേരളത്തിൽ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എൺപത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല.
രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്.
ജനാധിപത്യത്തിൽ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാണ്. ഉറുമ്പുകൾക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മൾ മലയാളികൾ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈൽസ് പരതി പെർഫെക്ഷനിലേക്ക് എത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരൻ.
മല്ലികാർജുന ഖാർഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസ്സുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ..
നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും.
#yourparippedukkum
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

