‘എത്രയോ ദിവസം ടി.കെ. ഗോവിന്ദന്റെ ഭാര്യ പാർട്ടി ചോറ് തിന്നിട്ടുണ്ട്, ഇനിയും ഓഫിസിൽ വന്നാൽ നമ്മൾ കൊടുക്കേണ്ടി വരും’ -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: സി.പി.എമ്മിൽനിന്ന് പുറത്തുപോയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണി എത്രയോ ദിവസം പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. ‘എത്രയോ ദിവസം ശ്രീകണ്ഠപുരം പാർട്ടി ഓഫിസിൽ ഏരിയ കമ്മിറ്റി യോഗം കഴിഞ്ഞാൽ രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്. ഇപ്പോൾ ആ ചോറിന്റെ കാര്യം പറയേണ്ട കാര്യമില്ല. രാഷ്ട്രീയ ചോറാണെങ്കിൽ അങ്ങനെ പറഞ്ഞോ. രമണിയുടെ ഭർത്താവ് ഗോവിന്ദൻമാഷ് പാർട്ടി മാറുന്ന ദിവസം ഉച്ചക്ക് മയ്യിൽ പാർട്ടി ഓഫിസിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് പോയി പാർട്ടിക്ക് എതിരെ പത്രസമ്മേളനം നടത്തിയത്’ -എം.വി. ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘എനിക്ക് ചോറ് തരുന്നത് ഗോവിന്ദൻ മാഷല്ലേ, അതുകൊണ്ട് ഞാൻ ഗോവിന്ദൻ മാഷെ കൂടെ നിൽക്കാം എന്നാണ് രമണി പറഞ്ഞത്. ചോറിന്റെ കൂറല്ല, രാഷ്ട്രീയ കൂറാണ് അവർക്കുണ്ടായത്. അതുകൊണ്ടാണ് നടപടി എടുത്തത്. ഇനിയും അവർ പാർട്ടി ഓഫീസിൽ ഭക്ഷണത്തിന് വന്നാൽ നമ്മൾ കൊടുക്കേണ്ടി വരും. അത് കൊണ്ടാണ് ഞാൻ ഇക്കാര്യം പറഞ്ഞത്’ -ജയരാജൻ പറഞ്ഞു.
തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ പാർട്ടി വിട്ടത്. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു.
‘രമണിക്കെതിരെ ശ്രീകണ്ഠപുരം കമ്മിറ്റിയാണ് നടപടി എടുത്തത്. യുഡിഎഫിന്റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് നടപടി. ടി.കെ. ഗോവിന്ദൻ വർഗ്ഗവഞ്ചകനാണ്. സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പോയി അവരുടെ പിന്തുണയും വാങ്ങി മത്സരിക്കേണ്ട ഒരാളല്ല അദ്ദേഹം. ഒരാളും കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് അയോഗ്യനല്ല. പക്ഷേ, ഞാനാണ് പരമയോഗ്യൻ എന്ന മട്ടിൽ സ്ഥാനാർത്ഥി മോഹവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ആരും വരാറില്ല.
എകെജിയെ 1952ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത് ഞാനാണ് പരമയോഗ്യൻ എന്ന് പറഞ്ഞതുകൊണ്ടല്ല. ആത്മകഥയിൽ അദ്ദേഹം പറഞ്ഞത് ‘ഇക്കാലമത്രയും ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ പൊരുതുകയായിരുന്നു ഞാൻ, ഇനി എന്റെ ആഗ്രഹം ജനങ്ങളുടെ അടുത്തേക്ക് പോകണം, പണ്ട് ഞാൻ ജനങ്ങൾക്കു വേണ്ടി നടത്തിയിട്ടുള്ള പോരാട്ടം പോലെ വീണ്ടും പോരാട്ടം തുടരണം’ എന്നാണ്. ഇതാണ് ഒരു കമ്മ്യൂണിസ്റ്റ്. എന്നാൽ ടി കെ ഗോവിന്ദൻ പാർലമെന്ററി വ്യാമോഹത്താൽ അദ്ദേഹം രാഷ്ട്രീയമായി തെറ്റായ നിലയിലേക്ക് എത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിൽ നടപടി എടുത്തത്. അദ്ദേഹം ഷാൾ സ്വീകരിച്ചത് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകനായ വി. ഭാസ്കരനെ വീട്ടിൽ പോയി കൊല്ലാക്കൊല ചെയ്യാൻ ഗുണ്ടാ സംഘത്തെ അയച്ച സുധാകരന്റെ കയ്യിൽ നിന്നാണ്. ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ല’ -ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

