അക്കൗണ്ട് തുറന്നെങ്കിലും ബി.ജെ.പിയിൽ അതൃപ്തി; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടിയെങ്കിലും ഘടകകക്ഷികൾക്ക് പ്രധാന സീറ്റുകൾ നൽകിയതിലും ചിലയിടങ്ങളിലെ പരാജയങ്ങളിലും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പിയിൽ നീക്കം. തൃശൂർ, കാസർകോട്, മഞ്ചേശ്വരം, പാലക്കാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പരാജയമാണ് നേതൃത്വത്തിനെതിരായ ആക്ഷേപത്തിലേക്ക് നീങ്ങുന്നത്.
തൃശൂരിൽ വിചാരിച്ച നേട്ടം കൈവരിക്കാനായില്ല. പാർട്ടിക്ക് ലോക്സഭയിൽ ഏക അംഗമുള്ള ഇവിടെ പത്മജ വേണുഗോപാലിനേക്കാൾ നല്ല സ്ഥാനാർഥി എം.ടി. രമേശായിരുന്നെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ പിടിവാശിയാണ് വിജയം നഷ്ടപ്പെടുത്തിയതെന്നുമാണ് ആക്ഷേപം. പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ കാര്യമായ ശ്രദ്ധയുണ്ടായില്ല. സ്ഥാനാർഥികൾ സ്വന്തം നിലക്കാണ് അവിടെ പ്രചാരണം ഉൾപ്പെടെ നടത്തിയതെന്നും പരാതിയുണ്ട്.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മത്സരിച്ച കാഞ്ഞിരപ്പള്ളിയിൽ 2021നേക്കാൾ വോട്ട് കുറഞ്ഞത് സംസ്ഥാന നേതൃത്വത്തിന്‍റെ ക്രിസ്ത്യൻ ഔട്ട് റീച്ച് ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്. കേന്ദ്രമന്ത്രി മത്സരിച്ചിട്ടം മണ്ഡലത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ കൂടുതൽ ശ്രദ്ധയുണ്ടായില്ല.
പാലാ, പൂഞ്ഞാർ, തിരുവല്ല, തൃശൂർ ഉൾപ്പെടെ മണ്ഡലങ്ങളിൽ എഫ്.സി.ആർ.എ ഭേദഗതി തിരിച്ചടിയായി. നായർ-ഈഴവ സാമുദായിക വോട്ടുകൾ സമാഹരിക്കാനുള്ള ശക്തമായ ശ്രമം നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകാത്തത് ചില മണ്ഡലങ്ങളിലെ വിജയസാധ്യത നഷ്ടപ്പെടുത്തിയെന്നും പാർട്ടിയിൽ വിമർശനമുണ്ട്. ഘടകകക്ഷികൾക്ക് 42 സീറ്റുകൾ നൽകിയതിലും കടുത്ത അതൃപ്തിയാണ്ട്. ഒരു സംസ്ഥാന നേതാവ് മുൻകൈയെടുത്താണ് എൻ.ഡി.എ ഘടകകക്ഷികൾക്ക് ഇത്രയും സീറ്റുകൾ നൽകിയത്. വട്ടിയൂർക്കാവ്, ആലപ്പുഴ, അമ്പലപ്പുഴ, എലത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ, പത്തനാപുരം, പാലക്കാട്, മലമ്പുഴ, ഷൊർണൂർ എന്നിവിടങ്ങളിൽ വോട്ട് കുറഞ്ഞതിനെ കുറിച്ച അന്വേഷണത്തിന് നേതൃത്വം തയാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചാത്തന്നൂരിൽ സി.പി.എം-ബി.ജെ.പി ഡീലുണ്ടായി -സൂരജ് രവി
കൊല്ലം: ചാത്തന്നൂരിൽ സി.പി.എം-ബി.ജെ.പി ഡീലുണ്ടായെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സൂരജ് രവി. കഴിഞ്ഞ തവണ ലഭിച്ചതിലും ആയിരത്തിലധികം വോട്ട് തനിക്ക് ലഭിച്ചു. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 12,000ത്തിനടുത്ത് വോട്ട് കുറഞ്ഞു.
സ്ഥാനാർഥിയുടെ പാർട്ടിയായ സി.പി.ഐ എന്തെങ്കിലും ഡീൽ നടത്തിയതായി താൻ കരുതുന്നില്ല. എന്നാൽ, സി.പി.എമ്മിന്‍റെ നേതാക്കൾ ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. എൽ.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും മറ്റും ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. സി.പി.എമ്മുമായി ബി.ജെ.പി വോട്ടു കച്ചവടം നടത്തിയതായി സംശയമുണ്ട്.
തന്‍റെ പരാജയത്തിന് വേറെയും കാരണങ്ങളുണ്ടാകുമെങ്കിലും ബി.ജെ.പി വിജയത്തിന് പിന്നിൽ ഈ വോട്ടുകച്ചവടം തന്നെയാണെന്നും സൂരജ് രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

