‘കൂവിക്കോ, കൂവിക്കോ... നിങ്ങക്ക് മതിയാകുവോളം കൂവിക്കോ!’ -ബൂത്ത് സന്ദർശനത്തിനിടെ ടി.കെ. ഗോവിന്ദനെ കൂകി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് പിന്തുണയുള്ള സി.പി.എം വിമത സ്ഥാനാർഥി ടി.കെ ഗോവിന്ദനെ കൂകി വിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍. മലപ്പട്ടത്ത് ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
പൊലീസ് ഇടപെട്ടിട്ടും കൂവൽ നിർത്തിയില്ല. ഒടുവിൽ ‘കൂവിക്കോ, കൂവിക്കോ... നിങ്ങക്ക് മതിയാകുവോളം കൂവിക്കോ!’ എന്ന് സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്നവരും പറഞ്ഞു. ഇതോടെ ഗോവിന്ദൻ മാഷെയും ടീച്ചറെയും ഇറക്കി വിട് എന്ന് ആക്രോശിച്ച് പ്രവർത്തകർ തടിച്ചുകൂടി. ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. മലപ്പട്ടം 230ാം ബൂത്തിൽ യു.ഡി.എഫ് ഏജന്റുമാർക്ക് മർദനമേറ്റു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കനത്ത പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം 80.77ഉം ശതമാനമാണ് പോളിങ്. എൽ.ഡി.എഫിലെ ടി.ഐ. മധുസൂദനനും യു.ഡി.എഫിലെ വി. കുഞ്ഞികൃഷ്ണനും ഏറ്റുമുട്ടിയ പയ്യന്നൂരിലും മികച്ച പോളിങ് ആയിരുന്നു. 80.48 ശതമാനമാണ് ഇവിടെ ഇതുവരെ പുറത്തുവന്ന കണക്ക്. അന്തിമ കണക്ക് പുറത്തുവരുമ്പോൾ ഇത് ഇനിയും വർധിക്കും. രാവിലെ മുതൽ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ച ഒരുമണിയോടെ തന്നെ രണ്ടിടത്തും 50 ശതമാനം പോളിങ് പിന്നിട്ടിരുന്നു.
സി.പി.എം വിട്ട് യു.ഡി.എഫ് സ്ഥാനാർഥികളായവരാണ് പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ഗോവിന്ദനും. ഇവർക്ക് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പയ്യന്നൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കള്ളവോട്ട് നടന്നതെന്ന് നേതാക്കൾ ആരോപിച്ചു. വ്യാപകമായി ഓപൺ വോട്ട് ചെയ്തതായി യു.ഡി.എഫ് സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനും ആരോപിച്ചു. യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ കാനായി കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞ യു.ഡി.എഫ് ഏജന്റിന് മർദനമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദും ഏറ്റുമുട്ടിയ ധർമടം മണ്ഡലത്തിലും 80 ശതമാനം പോളിങ്ങാണ്. ധർമടത്ത് പതിവിനു വിപരീതമായി പ്രചാരണത്തിൽ യു.ഡി.എഫ് വൻ മുന്നേറ്റമാണ് നടത്തിയത്. ഭൂരിപക്ഷം കുറയുമെന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. ധർമടത്തും വ്യാപക ഓപൺ വോട്ടാണ് നടന്നത്. സി.പി.എം അല്ലാത്ത ഏജന്റുമാരെ ബൂത്തിൽ ഇരുത്തിയില്ലെന്ന് ബി.ജെ.പി സ്ഥാനാർഥി കെ. രഞ്ജിത്ത് ആരോപിച്ചു. ബൂത്ത് സന്ദർശിച്ച തന്നെ സി.പി.എമ്മുകാർ വഴിതടഞ്ഞ് അസഭ്യം വിളിച്ചതായി ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദ് എടക്കാട് പൊലീസിൽ പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

