ആരു ഭരിക്കുമെന്ന് ഉടൻ അറിയാം; 8.10ഓടെ ആദ്യ ഫലസൂചന
text_fieldsതിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ പൊലീസ് കാവലിൽ - പി.ബി. ബിജു
തിരുവനന്തപുരം: പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ആകാംക്ഷയുടെ മുൻമുനയിലെ കാത്തിരിപ്പുകൾക്കും പരിസമാപ്തി. കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങുന്നതോടെ കേരളത്തിന്റെ മനസ്സ് ആർക്കൊപ്പമെന്ന വലിയ ചോദ്യത്തിന് ഉത്തരമാകും. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിനുശേഷം ഏതാണ്ട് മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പായിരുന്നു വിധി ദിനത്തിലേക്ക്.
സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. രാവിലെ 8.10ഓടെ ആദ്യ ഫലസൂചനകളെത്തും. ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിൽ അധികാരമാറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫിന്‍റെ ഉറച്ച ആത്മവിശ്വാസം. അതേസമയം, അവസാന നിമിഷവും ചരിത്രപരമായ ഭരണത്തുടർച്ചയെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഭരണമാറ്റമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പിൽ വലിയ ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, മേയ് ആറിന് സെക്രട്ടറിയേറ്റ് ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടണ്ണൽ ദിനത്തിൽ പിണറായിയിലെ വീട്ടിൽ തന്നെയാകും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഞായറാഴ്ച രാത്രി തലസ്ഥാനത്തെത്തി. ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാകും സതീശൻ വോട്ടെണ്ണൽ നില അറിയുക.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്‍ററിലുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും വോട്ടെണ്ണൽ ദിനത്തിൽ ഇന്ദിര ഭവനിലുണ്ടാകും. രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ ഇന്ദിര ഭവനിലെത്തും. ഉച്ചക്കുശേഷം ഹരിപ്പാട്ടേക്ക് മടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന ഓഫിസിലും നേമത്തുമായുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

