പി. സരിൻ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്; ഔദ്യോഗിക പദവിയിൽ നിന്ന് നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചീഫ് ഇലക്ടറൽ ഓഫിസർ വഴിയാണ് പരാതി നൽകിയത്. ഔദ്യോഗ പദവിയിൽ നിന്ന് സരിനെ ഉടനടി നീക്കം ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പറഞ്ഞു.
‘കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിൻ, പ്രതിമാസം 80,000 രൂപ ശമ്പളവും ഔദ്യോഗിക വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങളും കൈപ്പറ്റുന്ന വ്യക്തിയാണ്. കൂടാതെ, അദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങൾക്കായി മാസം തോറും 88,000 രൂപ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് (CMD) കെ-ഡിസ്ക് നൽകി വരുന്നു.
കെ-ഡിസ്കിലെ കരാർ ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്. എന്നാൽ, ഡോ. പി. സരിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ ആഭിമുഖ്യമുള്ള പോസ്റ്റുകൾ പങ്കുവെക്കുകയും പരസ്യമായി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഉദ്യോഗസ്ഥൻ രാഷ്ട്രീയ പ്രചരണങ്ങളിൽ ഏർപ്പെടുന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണ്. പെരുമാറ്റച്ചട്ടം ലംഘിച്ച ഡോ. പി. സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകണം’ - പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിക്കൊപ്പം ഡോ. പി. സരിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും ഹാജരാക്കിയതായും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

