അടിവേരിളകി: കോട്ടകൾ നിലം പൊത്തി
text_fieldsകോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽ നിന്നും ജയിച്ച ഏക എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ് പ്രവർത്തകർക്കൊപ്പം ഫോട്ടോ പി. സന്ദീപ്
തിരുവനന്തപുരം: നേതാക്കളുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും അധികാര പ്രമത്തതക്കും സ്വജന പക്ഷപാതിത്വത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് ഇടതു മുന്നണിക്കും അതിന് നേതൃത്വം നൽകിയ സി.പി.എമ്മിനും പ്രത്യേകിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും കേരളം നൽകിയത്. ഭരണവിരുദ്ധ വികാരം അണപൊട്ടിയൊഴുകിയപ്പോൾ കാഴ്ചയും കേൾവിയും സ്വാധീനിച്ച് പാഴ് മുറത്താൽ മറച്ച് മറികടക്കാനുള്ള തന്ത്രങ്ങളൊക്കെ ജനം ചവറ്റുകൊട്ടയിലെറിഞ്ഞു. 10 വർഷത്തെ ഭരണനഷ്ടത്തേക്കാൾ കണ്ണൂരിലുൾപ്പെടെ കോട്ടകൾ അടിവേരിളകി ഒലിച്ചുപോയതാണ് സി.പി.എമ്മിനെ ഞെട്ടിക്കുന്നത്.
പയ്യന്നൂരിൽ ഫണ്ട് തട്ടിപ്പുയർത്തി വി. കുഞ്ഞികൃഷ്ണനും സ്വജനപക്ഷപാതിത്വത്തിനെതിരെ തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും നേതൃനയങ്ങൾക്കെതിരെ അമ്പലപ്പുഴയിൽ ജി. സുധാകരനും നടത്തിയ പോരാട്ടം സി.പി.എമ്മിന്റെ ശക്തി ദുർഗങ്ങളെ പൊളിച്ചടുക്കി. അമാനുഷികനെന്ന് ആരാധകർ വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് ആറ് റൗണ്ട് പിന്നിൽ നിന്ന ശേഷമാണ് യൂത്ത് കോൺഗ്രസ് നേതാവിനോട് കഷ്ടിച്ചു കടന്നുകൂടിയത് എന്നതിലുണ്ട് ജനരോക്ഷത്തിന്റെ തീവ്രത.
മുഖ്യമന്ത്രി വിയർത്തു വിജയിച്ചെങ്കിലും മത്സരിച്ച 13 മന്ത്രിമാരും മുന്നണി കൺവീനറും കനത്ത തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ തവണത്തെ 62 സീറ്റിൽനിന്ന് 26ലേക്ക് സി.പി.എം ചുരുങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാർട്ടിക്കുണ്ടായത്. ഘടകകക്ഷികളെയും ജനം വെറുതെ വിട്ടില്ല. യു.ഡി.എഫ് വിട്ട് ഇടതിലെത്തിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സമ്പൂർണ പരാജയം അവരുടെ രഷ്ട്രീയ അസ്ഥിത്വത്തിന് ചോദ്യം ചിഹ്നമായി. മധ്യകേരളത്തിലെ മാണിയുടെ കോട്ടകളിലെല്ലാം അവർ ഇടറി വീണു. 25 മണ്ഡലങ്ങളിൽ മത്സരിച്ച് 17 സിറ്റിങ് സീറ്റുണ്ടായിരുന്ന സി.പി.ഐക്ക് ഇക്കുറി എട്ടെണ്ണത്തിലേ വിജയിക്കാനായുള്ളൂ. ജനതാദൾ സെക്യൂലർ, എൻ.സി.പി, ഐ.എൻ.എൽ, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, നാഷനൽ സെക്യുലർ കോൺഫറൻസ് എന്നിവക്കൊന്നും ഇക്കുറി ഒരു സീറ്റിലും വിജയിക്കാനായില്ല. ഇടത് ഘടകക്ഷികളിൽ സി.പി.എമ്മിന് പുറമെ സി.പിഐയും ആർ.ജെ.ഡിയും മത്രമേ വിജയം കണ്ടുള്ളൂ. കെ.ടി. ജലീൽ അടക്കം ഇടത് സ്വതന്ത്രർക്കും കനത്ത തിരിച്ചടിയാണ് ജനം നൽകിയത്. കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനത്തോളം വോട്ടാണ് ഇടതിൽനിന്ന് ഒലിച്ചുപോയത്.
മുഖ്യമന്ത്രിയുടെ ധിക്കാരവും ധാർഷ്ട്യവും സമീപനവും അത് അനുകരിച്ച മറ്റു ചില നേതാക്കളും പരാജയത്തിൽ നിർണായക സംഭാവന നൽകി. സി.പി.എം പ്രവർത്തകർതന്നെ പാർട്ടിക്കെതിരെ വോട്ട് ചെയ്തുവെന്ന് അവരുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂർ, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ജനവിധിയിൽനിന്ന് വ്യക്തം. ഒറ്റ നേതാവിനെ മുൻനിർത്തി എൽ.ഡി.എഫ് അല്ലാതെ മറ്റാര് എന്ന പ്രചാരണ തന്ത്രംതന്നെ ജനം തള്ളി. മുഖ്യമന്ത്രിക്കല്ലാതെ മറ്റു നേതാക്കൾക്കൊന്നും ഒരു പ്രാമുഖ്യമുണ്ടായില്ല. പാർട്ടിക്ക് മുകളിലായിരുന്നു എന്നും പിണറായി. പുകഴ്ത്തലല്ലാതെ തിരുത്തലുകളൊന്നുമുണ്ടായില്ല.
കഴിഞ്ഞ തവണ 60,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും ശക്തിദുർഗങ്ങളായ അഴീക്കോട്ടും കല്യാശ്ശിരിയിലുമടക്കം കടുത്ത വെല്ലുവിളി നേരിട്ടു. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പിയ വെള്ളാപ്പള്ളി നടേശനെ ഒപ്പം ചേർത്തുനിർത്തിയ പിണറായിക്കും പാർട്ടിക്കും ജനരോക്ഷം നേരിടേണ്ടിവന്നു. പി.എം. ശ്രീയിൽ ഒപ്പിട്ടതടക്കം സർക്കാരിന്റെ പല നയങ്ങളും സംശയങ്ങൾ സൃഷ്ടിക്കുന്നതായി. പരമ്പരാഗതമായി ഇടതിനൊപ്പംനിന്ന കൊല്ലം, കോഴിക്കോട് ജില്ലകളിലടക്കം മാറ്റത്തിന് ഇത് കാരണമായി. ജമാഅത്തെ ഇസ്ലാമിയെ തീവ്രവത്കരിച്ച് പ്രചരിപ്പിച്ച് ഭൂരിപക്ഷ വോട്ടിനായി നടത്തിയ തന്ത്രവും ജനം തള്ളി.
ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നുവെങ്കിലും അത് കാണാത്തത് സി.പി.എം നേതാക്കൾ മാത്രമായിരുന്നു. പി.ആർ കൊണ്ട് പരാജയങ്ങളെ മറികടക്കാൻ നടത്തിയ ശ്രമവും അമ്പേ പരാജയപ്പെട്ടു. എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും ആനുകുല്യം നൽകി മൗനത്തിലാക്കി. അല്ലാത്തവരെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും അക്രമിക്കുകയോ കല്ലെറിയുകയോ ചെയ്യുന്ന സമീപനമായിരുന്നു. ഒരു വ്യക്തിയിലേക്ക് പാർട്ടി കേന്ദ്രീകരിക്കുന്നതിനെ അണികൾതന്നെ തിരുത്തി. 10 വർഷം നീണ്ട ഭരണത്തിൽ അധികാരത്തോട് ചേർന്നുനിൽക്കുന്നവർക്ക് മാത്രമായിരുന്നു അപ്രമാധിത്വം ഉണ്ടായിരുന്നത്. സാധാരണ അണികൾക്ക് അതുണ്ടായില്ല. ജനവികാരം കാണാൻ അവർ തയാറായില്ല. ആശാവർക്കർമാരുടേത് പോലെ ജനകീയ സമരങ്ങളെ ചെവിക്കൊണ്ടില്ല.
സിറ്റിങ് എം.എൽ.എമാർ വിജയം കൊണ്ടുവരുമെന്ന ഇടതുതന്ത്രം വജയിച്ചില്ല. 57 സീറ്റുകൾ ഒരുകാലത്തും ഇളകില്ലെന്നും ബാക്കിയുള്ളത് കൊണ്ടുവന്നാൽ മതിയെന്നുമായിരുന്നു തിയറി. ചരിത്രം സൃഷ്ടിച്ച് തുടർഭരണം കൊണ്ടുവന്ന നേതാവ് എന്നതിൽനിന്ന് ഏറ്റവും ദയനീയ തോൽവികൾക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രിയെന്ന നിലയിലേക്ക് മാറുകയാണ് പിണറായി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പലെയും ഉപതെഞ്ഞെടുപ്പിലെയും ജനവിധി മാനിക്കാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം പരാജയം മറയ്ക്കാനാണ് ശ്രമിച്ചത്. തിരുത്തലിന് തയാറാകാത്ത മുന്നണിയെ ജനം ഒടുവിൽ അധികാരത്തിൽനിന്ന് തൂത്തെറിയുന്നതിലേക്ക് നയിച്ചത് അതാണ്. ന്യൂനപക്ഷ വിഭാഗത്തെ സന്തോഷിപ്പിക്കാനും അത് വിജയിക്കാത്തപ്പോൾ ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കാനുമുള്ള ശ്രമം വിജയിച്ചില്ല. എല്ലാ വിഭാഗവും ഇടതിനെ കൈയൊഴിഞ്ഞു. തിരുത്തൽ ലക്ഷ്യമിട്ട് സി.പി.എം അണികളും അനുഭാവികളും വോട്ട് മാറ്റി ചെയ്തിട്ടുണ്ട്. വീഴില്ലെന്നും അനാദികാലം തുടരുമെന്നും പറഞ്ഞ നേതാക്കൾക്കുള്ള തിരിച്ചടി കൂടിയാണ് ഫലം. അതുകൊണ്ടുതന്നെ ഫലം സി.പി.എമ്മിൽ വലിയ തിരുത്തലിന് വഴിയൊരുക്കും. കണ്ണൂരിലും മറ്റു ശക്തികേന്ദ്രങ്ങളിലുമുണ്ടായ ആഘാതം വിലയിരുത്തേണ്ടിവരും. ബംഗാളിനും ത്രിപുരക്കും ശേഷം കേരളത്തിൽനിന്ന് കൂടി ഇടതുപക്ഷം പുറത്തായതോടെ രാജ്യത്ത് എവിടെയും ഭരണത്തിൽ ചൊങ്കാടി തണൽ ബാക്കിയില്ല. ജനവിധി ആഴത്തിൽ വിലയിരുത്താൻ സി.പി.എമ്മും സി.പിഐയും വരുംദിവസങ്ങളിൽ തയാറാകും. മുൻ പരാജയങ്ങളിലൊന്നും വസ്തുനിഷ്ഠമായി പരാജയ കാരണങ്ങൾ വിലയിരുത്താൻ തയാറാകാത്ത സി.പി.എം ഇക്കുറി അതിന് തയാറായേക്കും. പിഴവുകൾ തിരിച്ചറിയാതെ നേതാക്കളെ പുകഴ്ത്തി മാത്രം തുടർന്നാൽ എന്ത് സംഭവിക്കുമെന്ന കാലത്തിന്റെ ചുവരെഴുത്ത് വായിച്ചെടുക്കാൻ പാർട്ടി തയാറാകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

