കെൽസ ലോക് അദാലത്ത്: ഒറ്റദിവസം തീർപ്പാക്കിയത് 12,500 കേസ്
text_fieldsകൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ (കെൽസ) ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച നടത്തിയ ലോക് അദാലത്തിൽ 12,500 കേസുകൾ തീർപ്പാക്കി. 47.22 കോടി രൂപയുടെ കേസുകളാണ് ഒത്തുതീർന്നത്. വാഹനാപകട നഷ്ടപരിഹാരക്കേസുകളിൽ അനുവദിക്കുന്ന തുക പരാതിക്കാരെൻറ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കണമെന്ന ഹൈകോടതി നിർദേശത്തിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷനുകൾ അദാലത്ത് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വക്കീൽ വേണ്ട, ഫീസ് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ലോക് അദാലത്തിനുവേണ്ടി കെൽസ ഒരുക്കിയ കാമ്പയിനും ഇവരുടെ എതിർപ്പിന് കാരണമായി.
എറണാകുളം ജില്ല കോടതിയിൽ ഉൾപ്പെടെ അദാലത്തിൽനിന്ന് വലിയൊരു വിഭാഗം അഭിഭാഷകർ വിട്ടുനിന്നു. അദാലത്തുമായി സഹകരിക്കില്ലെന്ന് ബാർ അസോസിയേഷനുകൾ യോഗം ചേർന്ന് നേരത്തേ പ്രമേയം പാസാക്കി. അഭിഭാഷകരുടെ പ്രതിഷേധത്തിനിടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.
ഉച്ചക്ക് രണ്ടുവരെ 623 വാഹനാപകട നഷ്ടപരിഹാരക്കേസുകൾ തീർപ്പാക്കി. ഇതിനായി 15.21 കോടി രൂപയാണ് അനുവദിച്ചത്. ബാങ്ക് റിക്കവറി, ഭൂമി ഏറ്റെടുക്കൽ കേസുകൾ 16 എണ്ണം വീതം തീർപ്പാക്കി. ഇതിനായി 6.12 കോടി രൂപ അനുവദിച്ചു. വിവാഹതർക്ക കേസുകൾ -111, ചെക്ക് കേസുകൾ -216 എന്നിങ്ങനെയും ഒത്തുതീർപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.