കീഴാറ്റൂർ സമരം: തീകൊളുത്താനൊരുങ്ങിയ സമരക്കാരെ പൊലീസ് നീക്കി
text_fieldsകണ്ണൂർ: ദേശീയപാതക്കായി വയലുകൾ ഏറ്റെടുക്കുന്നതിനെതിെര കീഴാറ്റൂരിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയ ‘വയൽക്കിളികൾ’ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ പൊലീസ് നീക്കംചെയ്ത ഉടനെ സി.പി.എം പ്രവർത്തകർ സമരപ്പന്തൽ തകർക്കുകയും കത്തിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സംരക്ഷണയിൽ ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സർവേനടപടികൾ പൂർത്തിയാക്കി.
തീകൊളുത്താൻ തയാറായി വയലിൽ നിലയുറപ്പിച്ച കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരൻ, സി. രതീഷ്, പി. ലക്ഷ്മണൻ എന്നിവരുൾപ്പെടെ 49 പേരെയാണ് പൊലീസ് നീക്കിയത്. സമരംകാരണം എട്ടു മാസമായി നടക്കാതിരുന്ന സർവേനടപടികൾക്ക് ബുധനാഴ്ച രാവിലെ തുടക്കമായതോടെയാണ് ആത്മഹ്യ ഭീഷണിയുമായി സമരക്കാർ പ്രതിഷേധിച്ചത്. 2017 സെപ്റ്റംബർ മുതൽ കീഴാറ്റൂർവയലിൽ പന്തൽകെട്ടി സമരം നടക്കുന്നുണ്ട്.
ബുധനാഴ്ച വയലിെൻറ ഒരുഭാഗത്ത് സർവേ തുടങ്ങിയതോടെ ഡീസലും മണ്ണെണ്ണയുമടങ്ങിയ മിശ്രിതവുമായാണ് സമരക്കാർ പാടത്തിറങ്ങിയത്. സുരേഷ് കീഴാറ്റൂരും സി. മനോഹരനും ഡീസൽ ദേഹത്ത് ഒഴിക്കുകയും ചെയ്തു. സർവേനടപടികൾ നിർത്തിവെച്ചില്ലെങ്കിൽ തീെകാളുത്തുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്. വയലിൽ വൈക്കോൽ കൂനകൾക്ക് തീകൊളുത്തുകയും ചെയ്തു. ഇതോടെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലെത്തത്തി. എന്നാൽ, പ്രതിഷേധത്തിൽനിന്ന് ഇവർ പിൻവാങ്ങിയില്ല. പ്രതിഷേധം കനത്തതോടെ തളിപ്പറമ്പ് ഭൂരേഖ തഹസിൽദാർ കെ. സുജാത, ഡെപ്യൂട്ടി തഹസിൽദാർ കെ. ചന്ദ്രശേഖരൻ എന്നിവരും എത്തി.
വ്യാഴാഴ്ച കലക്ടർ ചർച്ചനടത്തുമെന്നും പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടും സമരക്കാർ തയാറായില്ല. പ്രതിഷേധം തുടരുന്നതിനിടെ ഉച്ചക്ക് ഒന്നരയോടെ സമരം നടക്കുന്ന വയലിലേക്ക് സർവേസംഘം പൊലീസിെൻറ അകമ്പടിയോടെ എത്തി. മുദ്രാവാക്യം വിളികളുമായി സമരക്കാർ ഇരച്ചുകയറിയതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ഡീസൽ നിറച്ച കുപ്പികൾ പൊലീസ് പിടിച്ചുവാങ്ങി. ചില സമരക്കാർ ദേഹത്ത് ഡീസൽ ഒഴിക്കാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ബലമായി തടഞ്ഞു.
സമരക്കാരെ പൊലീസ് വാഹനങ്ങളിലേക്ക് നീക്കുന്നതിനിടെയാണ് വയലിെൻറ ഭാഗങ്ങളിൽ തടിച്ചുകൂടിയിരുന്ന ഒരുവിഭാഗം സി.പി.എം പ്രവർത്തകർ സമരപ്പന്തലിന് തീകൊളുത്തിയത്. ഇതിനുശേഷം സി.പി.എമ്മിെൻറ പതാകയുമായി വയലിൽ വിജയാഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയപാതക്കായി കീഴാറ്റൂർ, കൂവോട്, തുരുത്തി, കുറ്റിക്കോൽ പ്രദേശങ്ങളിലായി 250ഒാളം ഏക്കർ വയലാണ് ഏറ്റെടുക്കുന്നത്. ആദ്യ അലൈൻമെൻറിൽ വയലിന് കിഴക്കുഭാഗത്തുള്ള കുന്നിൻപുറമായിരുന്നു ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇവിടെ 90 വീടുകൾ നഷ്ടപ്പെടുമെന്നതിനെ തുടർന്നാണ് കീഴാറ്റൂർവഴി അലൈൻമെൻറ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.