കീം പരീക്ഷ: കുട്ടികൾക്കെതിരെ കേസെടുത്തത് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തത് വിവാദത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കണ്ടാലറിയാവുന്ന 600 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്. പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്ക് ശേഷം ഗേറ്റിന് സമീപം വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടംകൂടി നിന്ന സംഭവത്തിലാണ് മെഡിക്കൽ കോളജ് പൊലീസ് 300 പേർക്കെതിരെ കേസെടുത്തത്.
കോട്ടൺഹിൽ സ്കൂൾ പരിസരത്ത് കൂട്ടംകൂടി നിന്നതിനാണ് 300 പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. കൂടിനിന്നവരിൽ വിദ്യാർഥികൾ കൂടി ഉൾപ്പെടുന്നതിനാൽ ഇവരും കേസിെൻറ ഭാഗമാകും.
കോവിഡ് വ്യാപനകാലത്ത് എതിർപ്പുകൾ അവഗണിച്ച് സർക്കാർ നടത്തിയ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പരീക്ഷകേന്ദ്രങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും വിദ്യാർഥികളുടെ ഹാൾടിക്കറ്റും പരിശോധിച്ച് നോട്ടീസ് അയച്ചുതുടങ്ങുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ ഒാഫിസിൽനിന്ന് ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളെ ഒന്നിച്ച് പുറത്തേക്കിറക്കിവിട്ട സ്കൂൾ അധികൃതരുടെ നടപടിയാണ് കേന്ദ്രങ്ങൾക്ക് മുന്നിൽ തിരക്കിനിടയാക്കിയത്. ഇതൊന്നും പരിഗണിക്കാതെയാണ് വിദ്യാർഥികളെ കേസിൽ കുടുക്കിയതെന്ന് വിമർശനമുണ്ട്.
കുട്ടികൾ ഉത്തരവാദികളല്ല –മുഖ്യമന്ത്രി
തിരുവനന്തപുരം: പട്ടം സെൻറ് മേരീസിൽ നടന്ന എൻജിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കെതിരെ കേസെടുത്ത സാഹചര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ എഴുതിയ കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ഇവിടെ ആൾക്കൂട്ടമുണ്ടായതിന് കുട്ടികളല്ല ഉത്തരവാദി. ഗേറ്റിലൂടെ അവർ വരുമെന്ന് ഉൗഹിക്കാവുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിടെയുണ്ടായിരുന്ന ആളുകൾ നിയന്ത്രിച്ചിരുന്നെങ്കിൽ കുട്ടികൾ ഒന്നിച്ചിറങ്ങുമായിരുന്നില്ല. നിയന്ത്രണത്തിന് ബാധ്യതപ്പെട്ടവർ ആവശ്യമായ നിർദേശം കുട്ടികൾക്ക് നൽകണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസെടുക്കേണ്ടത് സർക്കാറിനെതിരെ –കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കീം പരീക്ഷകേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള പൊലീസിെൻറ തീരുമാനം അപലപനീയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാറിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.