ഏപ്രിൽ മുതൽ പുതിയ ഉൽപന്നങ്ങൾ വിൽക്കില്ലെന്ന് കെ.സി.ഡി.എഫ്
text_fieldsകൊച്ചി: ഉൽപന്ന നിർമാണ കമ്പനികള്‍ കച്ചവടത്തിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാത്തപക്ഷം അവരുടെ പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ലെന്ന് കേരള കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഡീലേഴ്സ് ഫോറം (കെ.സി.ഡി.എഫ്) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ വിൽക്കുന്ന ഒരുൽപന്നവും ബഹിഷ്കരിക്കില്ല. എന്നാല്‍, ചില്ലറ വ്യാപാരികള്‍ക്ക് മിനിമം 20 ശതമാനം കമീഷന് ലഭിക്കാതെ പുതിയ ഉല്പന്നങ്ങൾ വില്‍ക്കില്ല. ഇതിന് ആനുപാതികമായി വിതരണക്കാർക്കും കമീഷന് വര്‍ധന വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (എ.കെ.ഡി.എ), ഓള് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് (എ.കെ.സി.ഡി.എ), സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള (എസ്.ഡബ്ല്യു.എ.കെ), ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) എന്നിവ സംയുക്തമായി രൂപവത്കരിച്ചതാണ് കെ.സി.ഡി.എഫ്. കേരളത്തില്‍ വ്യാപാരികളുടെ നിലനില്പ് അപകടത്തിലാണെന്ന് സംസ്ഥാന ചെയര്മാന് എ. മുജീബുറഹ്മാന്‍ പറഞ്ഞു.
ചില ലോബികള്‍ ജി.എസ്.ടി ബില്ലിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും മറവില്‍ ലഹരിവസ്തുക്കൾ കടത്തുന്നു. ലഹരിവസ്തുക്കള്ക്കൊപ്പം കൊണ്ടുവരുന്ന ഉൽപന്നങ്ങള് പകുതിവിലക്ക് വിൽക്കുന്നതും പരമ്പരാഗത കച്ചവടക്കാരെ ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ജോര്‍ഫിന്‍ പെട്ട, എ.എന്‍. മോഹനന്, കിരണ്‍ എസ്. പാലക്കല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

