വ്യാജ ആരോപണം; മാനനഷ്ട കേസ് ഫയൽ ചെയ്ത് കെ.സി. വേണുഗോപാല്‍
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ വ്യാജആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടകേസ് ഫയല്‍ ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.
ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 23.2.26ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നല്കി. കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നൽകുന്നു. യു.ഡി.എഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ യശസ് തകര്‍ക്കാന്‍ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
നേരത്തെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ആരോപണം പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പരാതി ഫയല്‍ ചെയ്തത്.
ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല: ഇടപെട്ട് കെ.സി
കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലിന്‍റെ ഇടപെടൽ.
കര്‍ണാടക മുഖ്യമന്ത്രിയുമായി കെ.സി വേണുഗോപാല്‍ സംസാരിച്ചു. തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി, അതിനായി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപത്കരിക്കാനും ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും വേണുഗോപാൽ ചോദിച്ചറിഞ്ഞു.
കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. ശരണ്യയുടെ അച്ഛനുമായും സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെ.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

