‘കെ.സി.ആർ മലർന്ന് കിടന്ന് തുപ്പരുത്, നിരവധി പേരുടെ തലവെട്ടിയതിന്‍റെ ഫലമാണ് അനുഭവിക്കുന്നത്’; തുറന്നടിച്ച് മുതിർന്ന നേതാവ്
text_fieldsപത്തംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏരിയ സെക്രട്ടറി കാലുവാരിയെന്ന് ആരോപണം ഉന്നയിച്ച മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുതിർന്ന നേതാവും മുൻ ജില്ല കമ്മിറ്റിയംഗവുമായ കെ. പ്രകാശ് ബാബു. മാധ്യമങ്ങൾക്ക് മുമ്പിൽ ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും കെ.സി.ആർ മലർന്നു കിടന്ന് തുപ്പുകയാണെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.
ഒരു കാലത്ത് വി.എസ് പക്ഷക്കാരനായിരുന്ന കെ.സി.ആർ താനടക്കമുള്ളവരെ വെട്ടിനിരത്തി മുന്നോട്ടുപോയ ആളാണ്. അങ്ങനെ ഒരാൾക്ക് ഇപ്പോൾ ഇത്തരത്തിൽ പറയാൻ അർഹതയില്ല. അകത്തും പുറത്തും കാലുവാരലും ചതിയും കുതികാൽ വെട്ടും വഞ്ചനയും അത്ര പുതിയ കാര്യമൊന്നുമല്ലെന്നും അത് പാർട്ടിക്കുള്ളിൽ പറയണമെന്നും കെ. പ്രകാശ് ബാബു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ, ജില്ല അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിരുന്ന പ്രകാശ് ബാബു നിലവിൽ പാർട്ടിയിൽ സജീവമല്ല. നിലവിൽ സി.പി.എം ബ്രാഞ്ച് അംഗമായ പ്രകാശ് ബാബു തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്‍റ് ആണ്.
കെ. പ്രകാശ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മുൻ MLA കെ.സി.രാജഗോപാലൻ്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും, കുതികാൽ വെട്ടും, വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് vs അച്ചുതാനന്ദൻ്റെ സമ്പൂർണ്ണ ആ ശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിൻ്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്. എൻ്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോൾ ഇത്തരം ഉൾപോരാട്ടങ്ങൾക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണ് ഞാൻ 75 വയസ്സാകാൻ കാത്തുനിൽക്കാതെ 60ലെ സ്വയം റിട്ടയർ ചെയ്തതും. താങ്കളും, മറ്റുള്ളവരും, ഞാനും നടത്തിയ പോരാട്ടങ്ങൾ വ്യക്തിപരമായിരുന്നില്ല. റിട്ടയർമെന്‍റ് കഴിഞ്ഞ നമുക്ക് പാർട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ തൻ്റെ പഴയ കസേരയിൽ പോയിരുന്ന് നിർദേശം കൊടുത്താൽ ആരും കേൾക്കില്ല. റിട്ടയർ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കു. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെയാണ് കോഴഞ്ചേര ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ കാലുവാരിയെന്ന ആരോപണവുമായി കെ.സി. രാജഗോപാൽ രംഗത്തെത്തിയത്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ജനവിധി തേടിയ രാജഗോപാലൻ 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഷ്ടിച്ച് ജയിച്ചത്. എന്നാൽ, 20 വർഷത്തിലേറെയായി ഭരിച്ചിരുന്ന പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റാകാമെന്ന രാജഗോപാലന്റെ മോഹവും അസ്തമിച്ചു.
സ്റ്റാലിൻ കാലുവാരിയത് കൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും പ്രാദേശിക കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് ജയിക്കാനായതെന്നും രാജഗോപാലൻ തുറന്നടിച്ചു. നേതാവിനെ സുഖിപ്പിക്കല് എന്നതാണ് ഇപ്പോള് പാര്ട്ടിയിലെ ശൈലി. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും രാജഗോപാൽ പറഞ്ഞു.
ഇത്തരത്തിലുള്ള സ്റ്റാലിൻമാർ സി.പി.എമ്മിൽ ഉണ്ടാകാൻ പാടില്ല. സ്റ്റാലിൻ പിടിപ്പുകെട്ടവനാണെന്നും തന്‍റെ ഷർട്ടിൽ പിടിച്ച് വി.എസ് ഗ്രൂപ്പിലൂടെയാണ് കയറി വന്നതെന്നും കെ.സി. രാജഗോപാൽ പൊട്ടിത്തെറിച്ചു. അധികാരത്തിൽ ഇരുന്നപ്പോൾ പത്രവും മാസികയും വായിക്കില്ല. അധികാരത്തിലിരുന്ന മല്ലപ്പള്ളി പഞ്ചായത്തിൽ ഒറ്റ സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ലെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളോട് തന്‍റെ നിലപാട് പറയാൻ താൽപര്യമില്ലെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ വ്യക്തമാക്കി. സംഘടനാതത്ത്വം അറിയാത്ത ആളല്ല കെ.സി. രാജഗോപാൽ. തനിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാമായിരുന്നു. താൻ ജില്ല കമ്മിറ്റി അംഗമാണെന്നും തന്‍റെ അഭിപ്രായം പാർട്ടി കമ്മിറ്റിയിൽ പറയുമെന്നും സ്റ്റാലിൻ പറഞ്ഞു.
പത്തനംതിട്ടയിൽ സി.പി.എമ്മിന്റെ മുഖമാണ് മുതിർന്ന നേതാവായ രാജഗോപാൽ. തെരഞ്ഞെടുപ്പിൽ വി.എസിന്റെ ചിത്രംവെച്ച പോസ്റ്ററുമായാണ് അദ്ദേഹം പ്രചാരണം നടത്തിയത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ കെ.സി. രാജഗോപാലിന് 324 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രാധാചന്ദ്രൻ 296 വോട്ടും ബി.ജെ.പിയുടെ അനൂപ് (ശിവാനി) 37 വോട്ടും നേടി. 14 വാർഡുള്ള മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫ് 5 സീറ്റിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

