കാക്കനാട്: പൊതുമേഖല സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർ രണ്ടാം ദിവസവും പണിമുടക്കി. അച്ചടി വിഭാഗത്തിലെ ജീവനക്കാരാണ് രണ്ട് ദിവസമായി പണിമുടക്കുന്നത്. അച്ചടി ജോലികൾ കരാർ കമ്പനികളെ ഏൽപിക്കാനുള്ള ശ്രമത്തെത്തുടർന്നാണ് സമരം. ഇതോടെ എട്ട് ലക്ഷത്തോളം പുസ്തകങ്ങളുടെ അച്ചടിയാണ് മുടങ്ങുന്നത്.
അച്ചടി കൂട്ടുക എന്ന വാദമുയർത്തിയാണ് പാഠപുസ്തകങ്ങളുടെ അച്ചടി ഏറ്റെടുക്കാൻ ടെൻഡർ ക്ഷണിച്ച് കെ.ബി.പി.എസ് നോട്ടീസ് ഇറക്കിയത്. ആഗസ്റ്റ് 12ന് പുറത്തിറക്കിയ നോട്ടീസിൽ ഓറിയൻറൽ എക്സൽ ഒന്ന്, രണ്ട്, മനുഗ്രാഫ് സിറ്റി ലൈവ് ഒന്ന്,രണ്ട് മെഷീനുകളുടെ പ്രവർത്തനമാണ് സ്വകാര്യ കമ്പനികൾക്ക് നൽകാനുദ്ദേശിക്കുന്നത്.
ചൊവ്വാഴ്ച പണിമുടക്കിയ ജീവനക്കാർ ടെൻഡർ നോട്ടീസിെൻറ പകർപ്പ് കത്തിച്ചു.അതേസമയം, അച്ചടി കരാർ നൽകാനുള്ള തീരുമാനം വിവാദമായതോടെ വിശദീകരണവുമായി കെ.ബി.പി.എസ് മാനേജ്മെൻറ് രംഗത്തെത്തി. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ പാഠപുസ്തക അച്ചടിയിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ.ബി.പി.എസ് സി.എം.ഡി സൂര്യ തങ്കപ്പൻ വ്യക്തമാക്കി. സ്വകാര്യവത്കരണം ഉദ്ദേശിച്ചിട്ടില്ലെന്നും താൽക്കാലിക സംവിധാനം മാത്രമാണെന്നും വ്യക്തമാക്കി.