ദൂരദർശനിൽ ബി.ജെ.പി വിരുദ്ധ പരാമർശത്തിന് 'കത്രിക'; തെരഞ്ഞെടുപ്പ് പരിപാടി ബഹിഷ്കരിച്ച് ബിനോയ് വിശ്വം; സംഘ്പരിവാർ മുഖപത്രമാകരുതെന്ന് സി.പി.ഐ
text_fieldsസി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ദൂരദർശനെതിരെ കടുത്ത ആരോപണവുമായി സി.പി.ഐ. രാജ്യത്തെ പൊതുപ്രക്ഷേപണ സ്ഥാപനമായ ദൂരദർശൻ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറും വക്താവായി അധഃപതിക്കുകയാണെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച പ്രക്ഷേപണ സമയത്ത് നൽകേണ്ടിയിരുന്ന തന്റെ പ്രസംഗം ദൂരദർശൻ അധികൃതർ സെൻസർ ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് അദ്ദേഹം പരിപാടി ബഹിഷ്കരിച്ചു. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെയും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളെയും വിമർശിക്കുന്ന ഭാഗങ്ങൾ പ്രസംഗത്തിൽനിന്ന് നീക്കം ചെയ്യണമെന്ന ദൂരദർശന്റെ വിചിത്ര ആവശ്യമാണ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശപ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ അനുവദിച്ച സമയത്താണ് ദൂരദർശൻ സ്ക്രിപ്റ്റിൽ ഇടപെട്ടത്. തന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റണമെന്ന നിർദേശം ജനാധിപത്യ വിരുദ്ധമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്ക് ഭരണകൂടത്തെ വിമർശിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും, എന്നാൽ, ദൂരദർശൻ അധികൃതർ ബി.ജെ.പിയുടെ സൗകര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സെൻസർ ബോർഡായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് പുലർത്തേണ്ട പൊതു പ്രക്ഷേപണ സംവിധാനം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചാനലായി മാറുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് സി.പി.ഐ വ്യക്തമാക്കി. പ്രസംഗം റെക്കോർഡ് ചെയ്യാൻ വിസമ്മതിച്ച് ദൂരദർശൻ കേന്ദ്രത്തിൽനിന്ന് ഇറങ്ങിപ്പോന്ന ബിനോയ് വിശ്വം, ഈ വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും അറിയിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ തന്നെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾ ശരിവെക്കുന്നതാണ് ഈ പുതിയ സംഭവം.
സെൻസർ ചെയ്യപ്പെട്ട ഭാഗങ്ങൾ :
- ബി.ജെ.പി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നു.
- പ്രത്യേക സമുദായങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു.
- ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ ആക്രമണത്തിന് ഇരയാകുന്നവർക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ല.
- അക്രമികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നു.
- കേരളത്തിലെ സാഹചര്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

