‘എന്തിന് എന്നെ പ്രതിയാക്കി’ -കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിയമ പോരാട്ടത്തിന് മുഹമ്മദ് കാസിം
text_fieldsമുഹമ്മദ് കാസിം, അഡ്വ. അഫ്നാസ്
കോഴിക്കോട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം സൃഷ്‌ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. പ്രതിയാക്കിയ അന്വേഷണ സംഘത്തിനെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും പ്രോസിക്യൂഷന്റെ വീഴ്ചക്കെതിരെയും നിയമ നടപടി സ്വീകരിക്കാനാണ് നീക്കം.
തന്നെയെന്തിന് പ്രതിയാക്കി എന്ന് ചോദിക്കാനുള്ള അവകാശം ഇരയായ കാസിമിനുണ്ടെന്ന് കാസിമിന്റെ അഭിഭാഷകൻ അഫ്നാസ് ‘മീഡിയവണി’നോട് പറഞ്ഞു. നിരപരാധിയായ മുഹമ്മദ് കാസിമിനെ കേസിൽ പ്രതിയാക്കി രണ്ടു വർഷം വേട്ടയാടിയെന്നും അഭിഭാഷകൻ അഫ്നാസ് കുറ്റപ്പെടുത്തി.
കേസിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് കാസിമിനെ കുറ്റമുക്തനാക്കിയത്. കാസിമിന്റെ മൂന്നു മൊബൈൽ ഫോണും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഈ ഫോണുകളിൽ നിന്നല്ല സന്ദേശം സൃഷ്ടിച്ചതെന്ന് വ്യക്തമായി. ഇത്തരത്തിൽ വിവാദ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് കാസിം അല്ലെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാം എന്നു കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപ്പോർട്ട് നൽകിയത്.
സി.പി.എം നേതാവ് സി. ഭാസ്കരനാണ് വിവാദ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ ആദ്യം പരാതി നൽകിയത്. സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും കാസിം അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ, കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.
ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ജിതിൻ, വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ല കോടതിയെ സമീപിച്ചത്. വിശദവാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ, ജാമ്യം നല്‍കരുതെന്നും ഈ ഘട്ടത്തില്‍ ജാമ്യം ലഭിച്ചാല്‍ കേസിലെ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ഗൂഢാലോചനയില്‍ പങ്കുള്ള മറ്റു പ്രതികളെ കണ്ടെത്താന്‍ തടസ്സം നേരിടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ജിതിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

