കാസർകോട്: ഗവൺമെന്‍റ് കോളജിൽ പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു എന്ന് പരാതി നൽകിയ വിദ്യാർഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാർജ് ചെയ്തു. രണ്ടാംവർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
കോളേജ് അധികൃതരുടെ പരാതിയിൽ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. കാസർകോട് വനിതാ പൊലിസാണ് കേസെടുത്തത്.
കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെട്ടുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നുവെന്നും എം.എസ്.എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.