വീട്ടില്‍ വോട്ട്; ജില്ലയില്‍ 98.11 ശതമാനം പോളിങ്
text_fieldsകാസർകോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട്’ പ്രയോജനപ്പെടുത്തിയത് 6679 പേർ.
98.11ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരം. ജില്ലയില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള 3189 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3490 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു.
രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്, ബൂത്ത് ലെവല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തുന്നത്. റാന്ഡമൈസേഷന് നടത്തിയാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 ഉം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്.
85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്. മരണപ്പെട്ടവര്‍, സ്ഥലം മാറ്റം, മറ്റ് അസൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് സേവനം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന് നോഡല്‍ ഓഫിസര്‍ സുനില്‍ എം. നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

