വിസ തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
text_fieldsകാസര്‍കോട്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. തളങ്കരയിലെ മുഹമ്മദ്കുഞ്ഞി എന്ന താജു (46), സീതാംഗോളി മുഗുവിലെ എം. അബ്ദുൽ മുനീര്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ക്രൊയേഷ്യയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ അരുണ്‍കുമാറില്‍നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന കേസിലാണ് ഇരുവരും പിടിയിലായത്. 2021 ജൂലൈ 15ന് 3.45 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
പണം വാങ്ങിയതല്ലാതെ വിസ നൽകിയില്ല. പണവും തിരിച്ചുനൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് അരുൺ കുമാർ പൊലീസിൽ പരാതി നൽകിയത്. കേസില്‍ കാസര്‍കോട് പാറക്കട്ടയിലെ കിരണ്‍രാജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞിയും അബ്ദുൽ മുനീറും ഒളിവിലായിരുന്നു. കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ന്യൂഡല്‍ഹിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ആറ് പാസ്പോര്‍ട്ടുകളും ഒരു എ.ടി.എം കാര്‍ഡും പിടിച്ചെടുത്തു.