അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; പന്നിഫാമിനും ക്രഷറിനും 20,000 പിഴ
text_fieldsചെങ്ങളായിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ
ചെങ്ങളായി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പന്നി ഫാമിനും ക്രഷറിനും 10,000 രൂപ വീതം പിഴ ചുമത്തി. ചെങ്ങളായിലെ ഇലവഞ്ചേരി തട്ടിൽ ടി.ജെ. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ നടത്തിയ പരിശോധനയിൽ മലിനജലം തുറസായി ചെരുവിൻ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.
പന്നികളുടെ വിസർജ്യം ഉൾപ്പെടെയുള്ള ദ്രവ മാലിന്യങ്ങളാണ് സമീപ പ്രദേശത്തേക്ക് തുറസായി ഒഴുക്കി വിടുന്നത്. സമീപവാസികൾക്ക് ഇതു മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ടാങ്ക് നിർമിച്ച് മലിനജലം ടാങ്കിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ സ്ക്വാഡ് പന്നി ഫാം ഉടമക്ക് നിർദേശം നൽകുകയും ഫാമിന് 10,000 രൂപ പിഴയും ചുമത്തുകയും ചെയ്തു.
സ്ക്വാഡ് കൂനത്ത് പ്രവർത്തിച്ചു വരുന്ന എസ്.എം സ്റ്റോൺ ക്രഷറിൽ നടത്തിയ പരിശോധനയിൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പരിസര പ്രദേശങ്ങളിലും സ്ഥാപനത്തിന്റെ അടുക്കള പരിസരങ്ങളിലും നിരവധി മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. കൂടാതെ ക്രഷറുടെ സ്ഥലത്ത് തന്നെ കുഴിയിൽ ഉടമസ്ഥന്റെ കടയിൽ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുകയും കത്തിക്കുന്നതായും കണ്ടെത്തി.
സ്ഥാപനത്തിന് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചെങ്ങളായി പഞ്ചായത്ത് ക്ലർക്ക് എം. ഹേമലത, ഒ.എ പി.പി. പ്രീത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

