കെ.എസ്.ആർ.ടി.സിയിൽ 34 താൽക്കാലികക്കാരെ പുറത്താക്കി; പിരിച്ചുവിടൽ ഭരണമാറ്റ നടപടികളുടെ ഭാഗമെന്ന് ആരോപണം
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ 34 താൽക്കാലിക ജീവനക്കാരെ പുറത്താക്കി. കാസർകോട് ഡിപ്പോയിൽനിന്ന് 22 പേരെയും കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് 12 പേരെയുമാണ് പുറത്താക്കിയത്. മുകളിൽനിന്നുള്ള ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. നിലവിൽ കാസർകോട് ഡിപ്പോയിൽ 27കണ്ടക്ടർമാരുടെയും 17 ഡ്രൈവർമാരുടെയും കുറവുണ്ട്. കാഞ്ഞങ്ങാട് രണ്ട് തസ്‌തികകളിലായി 15 ലധികം ജീവനക്കാരുടെ കുറവാണുള്ളത്. പ്രിയദർശിനി പദ്ധതിമൂലം വർധിച്ചുവരുന്ന യാത്രക്കാരെ യഥാവിധി കയറ്റിയിറക്കാനാവാത്തതിനാൽ പല പ്രധാന റൂട്ടുകളിലും സർവിസ് നടത്താനാളില്ല.
കോഷൻ ഡെപ്പോസിറ്റായി അടച്ച 10000 രൂപയാണ് ഇനിയുള്ള പ്രതീക്ഷ. ഭരണമാറ്റ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് കരുതുന്നത്. കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി യൂനിയന്റെ സമ്മർദവും തീരുമാനത്തിന് പിന്നിലുള്ളതായി പറയുന്നു. ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ കാസർകോട്, കാഞ്ഞങ്ങാട് യൂനിറ്റുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരെ അകാരണമായി പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ കുറവ് കാരണം ദൈനദിനം സർവിസ് മുടങ്ങുന്നതിനെ തുടർന്നാണ് ചീഫ് ഓഫിസിന്റെ അനുമതിയോടെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി അഭിമുഖവും പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റും നടത്തി 600 ഓളം പേരിൽനിന്ന് യോഗ്യരായ 50 പേരെ കാസർകോട്, കാഞ്ഞങ്കാട് ഡിപ്പോകളിലായി നിയമിച്ചത്. എന്നാൽ കോഷൻ ഡെപ്പോസിറ്റായി 10000 രൂപയും അടപ്പിച്ച് ഒരാഴ്ച ജോലിചെയ്ത ഇവരെ അകാരണമായി ചീഫ് ഓഫിസിൽനിന്ന് വന്ന ഫോൺസന്ദേശ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിപ്പോ അധികൃതർ ഒഴിവാക്കുകയായിരുന്നു.
പുതുതായി ജോലിക്ക് നിയമിതരായ പലരും മറ്റുപല ജോലികളും ഉപേക്ഷിച്ചവരാണ്. അവർക്കിപ്പോൾ എവിടെയും ജോലി ഇല്ലാത്ത അവസ്ഥയായി. സുതാര്യമായ നിലയിൽ സർക്കാറിന്റെ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയുള്ള നിയമനം അട്ടിമറിച്ച് പിൻവാതിലിലൂടെ പണം വാങ്ങി സ്വന്തക്കാരെ നിയമിക്കാനുള്ള ഭരണകക്ഷിയിലെ ചിലയാളുടെ നീക്കമാണിതിന് പിന്നിലെന്ന് സംശയിക്കുന്നു. പിരിച്ചുവിട്ട ജീവനക്കാരെ ഉടൻ തിരിച്ചെടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ല കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

