കായികമേള: പരിശീലന സൗകര്യങ്ങൾ ആവശ്യമുള്ള വിദ്യാർഥികളുടെ പട്ടിക തയാറാക്കും
text_fieldsകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വിവിധ കായിക സംഘടനകളുടെ യോഗം
കാസർകോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണത്തിലുള്ള ജില്ലയിലെ കായിക സൗകര്യങ്ങൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സൗജന്യമായി അനുവദിക്കും. പരിശീലന സൗകര്യം ആവശ്യമുള്ള വിദ്യാർഥികളുടെ പട്ടിക സ്കൂൾ മേധാവികൾ തയാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണമെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.
സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. കാർഡുമായി പരിശീലനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെട്ട കായിക സൗകര്യങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തിൽ നീലേശ്വരം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, ജില്ല സ്പോർട്സ് കൗൺസിലിന്റെ അക്വാട്ടിക് അക്കാദമി സ്വിമ്മിങ് പൂൾ, കാഞ്ഞങ്ങാട് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് അനുവദിക്കുക.
തുടർന്ന് ജില്ലയിലെ മറ്റ് കായിക സൗകര്യങ്ങളും പരിശോധിച്ച് പരിശീലനത്തിനായി പ്രയോജനപ്പെടുത്തും. സ്കൂൾ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ചെറുപ്പത്തിലേ കായികപ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നതിനുമാണ് നടപടി. സർക്കാർ നിയന്ത്രണത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ, നീന്തൽക്കുളങ്ങൾ, ഇൻഡോർ കോർട്ടുകൾ എന്നിവ സ്കൂൾ കായികതാരങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടർനടപടികളുടെ ഭാഗമായി സ്പോർട്സ് കൗൺസിൽ, അത്‌ലറ്റിക് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ കായികസംഘടനകളുടെ യോഗം വെള്ളിയാഴ്ച കലക്ടറുടെ ചേംബറിൽ ചേർന്നു. സൗജന്യ പരിശീലന സൗകര്യങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
കാസർകോട് ഗവ. കോളജ് ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ഡോ. എസ്.എസ്. അഭിലാഷ്, ജില്ല സ്പോർട്സ് ഓഫിസർ എം.എസ്. സുദീപ് ബോസ്, ഇ.എം.എസ് സ്റ്റേഡിയം മാനേജർ എം. മനു, കലക്ടറേറ്റ് ഹുസൂർ ശിരസ്തദാർ എ. നിസാമുദ്ദീൻ, കാസർകോട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി നാരായണ നായിക്, വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയത്തിലെ അക്കൗണ്ട്സ് ഓഫിസർ സി. ഉല്ലാസ്, ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

