ഷിഗെല്ല: ആശങ്ക വേണ്ട, ജാഗ്രത വേണം -ഡി.എം.ഒ
text_fieldsകാസർകോട്: നീലേശ്വരം മേഖലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം , ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒന്നായതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. കടുത്ത പനിയോടുകൂടിയ വയറിളക്കം, മലത്തില്‍ രക്തം, കഫം എന്നിവ കാണപ്പെടുക, കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടിത്തവും, ഓക്കാനം, ഛര്‍ദ്ദി, കടുത്ത ക്ഷീണം, ശരീരവേദന, എപ്പോഴും മലവിസര്‍ജനം നടത്താനുള്ള അമിതമായ തോന്നല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തില്‍ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള ബാക്ടീരിയകള്‍ മറ്റൊരാളുടെ ഉള്ളില്‍ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.
തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം. ആഹാരം പാകംചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ഭക്ഷണം എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികള്‍ക്ക് പ്രത്യേക ശുചിമുറി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ സുരക്ഷിതമായ രീതിയില്‍ മാത്രം സംസ്‌കരിക്കുക.
തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താതിരിക്കുക. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജലീകരണം പ്രധാന അപകടസാധ്യതയാണ്. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

