‘പയസ്വിനി’ക്ക് പുനഃർജന്മത്തിന്റെ ഒന്നാം പിറന്നാൾ
text_fieldsകാസർകോട്: ദേശീയപാത വികസനത്തിന്റെ പേരിൽ മുറിച്ചുകളയേണ്ടിയിരുന്ന കുഞ്ഞുമാവ് ‘പയസ്വിനി’ക്ക് ഇത് പുനഃർജന്മത്തിന്റെ ഒന്നാം പിറന്നാൾ. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ തണൽമരങ്ങൾ സംരക്ഷിക്കൽ യജ്ഞത്തിന്റെ ഭാഗമായി 2006ൽ സുഗതകുമാരി നട്ട മാവ് ദേശീയപാതക്കുവേണ്ടി മുറിച്ചുകളയാൻ തീരുമാനിച്ചപ്പോൾ നിറയെ പൂത്തുനിൽക്കുകയായിരുന്നു. കാഴ്ചക്കാരിൽ വേദനയേറ്റിയ മാവ് മറ്റൊരിടത്തേക്ക് മാറ്റിനടണം എന്ന ആവശ്യമുയർന്നപ്പോൾ ദേശീയപാത കരറുകാരായ ഊരാളുങ്കൽ സൊസൈറ്റി അതിസാഹികമായി അടുക്കത്ത്ബയല്‍ സ്കൂള്‍ അങ്കണത്തിലേക്ക് മാറ്റി നടുകയായിരുന്നു.
കഴിഞ്ഞവർഷം ജൂൺ 15നാണ് മാറ്റിനട്ടത്. ഇന്നലെ സ്കൂളിലെ കുട്ടികളും നാട്ടുകാരും ചേർന്ന് പിറന്നാളും ആഘോഷിച്ചു. മുറിച്ചുകളയാൻ തീരുമാനിക്കുമ്പോൾ 16 വർഷം പ്രായമുണ്ടായിരുന്നു മാവിന്. സുഗതകുമാരിയാണ് ‘പയസ്വനി’ എന്ന പേര് വിളിച്ചത്.
മരത്തിന് പോറലേൽക്കാതെ അതീവ ശ്രദ്ധേയോടെയായിരുന്നു മാറ്റി നടീൽ. മൂന്നു ദിവസമെടുത്തു ഇതിന്. മരത്തിനുചുറ്റും ഒന്നര മീറ്റര്‍ അകലമിട്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരത്തിൽ കുഴിയെടുത്ത് മണ്ണോടെ പിഴുത് പൊക്ലൈനറിൽ എടുത്തുകൊണ്ടുവന്ന് സ്കൂൾ മുറ്റത്തെ രണ്ടര മീറ്റര്‍ നീളവും വീതിയും 2.2 മീറ്റര്‍ ആഴവുമുള്ള കുഴിയിൽ നടുകയായിരുന്നു. പരിചണത്തിനുള്ള സംവിധാനവും ഊരാളുങ്കൽ ലോബർ കോൺട്രാക്ട് സൊസൈറ്റി ഏർപ്പാടാക്കി. പൂപ്പല്‍ബാധ തടയാൻ പ്രത്യേക മിശ്രിതം പുരട്ടി സംരക്ഷിച്ചിരുന്നു.
കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിർദേശത്തോടെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പും വനം വകുപ്പുമാണ് പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.