കേരളത്തെ സ്മാര്‍ട്ട് ആക്കാന്‍ റവന്യൂ വകുപ്പിന്റെ സംഭാവനയാണ് പട്ടയ മിഷന്‍ –മന്ത്രി കെ. രാജന്‍
text_fieldsതൃക്കരിപ്പൂർ: കേരളത്തിന്റെ വികസനകുതിപ്പിന് റവന്യൂ വകുപ്പ് നല്‍കിയ സംഭാവനയാണ് പട്ടയ മിഷനെന്ന് റവന്യൂ- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് തെക്കേ തൃക്കരിപ്പൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടനം ചടങ്ങ് ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
10 വര്‍ഷംകൊണ്ട് നാലരലക്ഷം പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്ത് എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പട്ടയ മിഷന്‍ സംസ്ഥാനത്തെ പര്യാപ്തമാക്കിയെന്നും മന്ത്രി പറഞ്ഞു. സേവനങ്ങള്‍ അടക്കം ഡിജിറ്റലായി മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ മാറുന്ന റവന്യൂ വകുപ്പിന്റെ പ്രതീകമാണെന്നും ഏതൊരു വ്യക്തിക്കും പുഞ്ചിരിയോടെ കടന്നുചെല്ലാന്‍ പറ്റുന്ന ഇടങ്ങളായി വില്ലേജ് ഓഫിസുകള്‍ പരിവര്‍ത്തനപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 628 വില്ലേജ് ഓഫിസുകള്‍ സംസ്ഥാനത്ത് ആരംഭിക്കുകയും 400 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആക്കുകയും ചെയ്തിട്ടുണ്ട്. 250ൽ അധികം വില്ലേജ് ഓഫിസുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയോ അവസാനഘട്ടത്തില്‍ എത്തുകയോ ചെയ്തിട്ടുണ്ട്. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു.
നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ എം. സുഹറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. യൂസഫലി, എം.പി. ബിജീഷ്, പി.വി. പ്രസാദ്, വി.വി. അബ്ദുല്ല ഹാജി, ടി.വി. ഷിബിന്‍, സി. ബാലന്‍, വി.വി. വിജയന്‍, എ.ജി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കെ. ബാലഗോപാലന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ലിബു എസ്. ലോറന്‍സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

